ഇരിങ്ങാലക്കുട : ഭ്രൂണാവസ്ഥയിലേ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്‌നങ്ങൾ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനം മുഴുവൻ മെഡിക്കൽ കോളജിലും തുടങ്ങുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാർക്കുള്ള തെറാപ്പി സേവനം വീട്ടുപടിക്കൽ ലഭ്യമാക്കുന്ന റീഹാബ് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .
രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഭിന്നശേഷി വിഭാഗത്തിന് സേവനം അതതു പ്രദേശങ്ങളിലെത്തിക്കാനുള്ള പരിമിതികളെ മറികടക്കാനുള്ള പ്രവർത്തനം ഊർജ്ജിതമാക്കും. കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റീഹാബിലിറ്റേഷനും (നിപ്മർ) സാമൂഹ്യ സുരക്ഷാമിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുക. കെ.എസ്.ആർ.ടി.സിയുടെ ലോ ഫ്‌ളോർ എ.സി ബസാണ് റിഹാബ് എക്‌സ്പ്രസായി ഒരുക്കിയത്. ഫിസിയോതെറാപ്പി, ഒക്യപേഷനൽ തെറാപ്പി, സ്പീച്ച് തെറാപ്പി, പ്രോസ്‌തെറ്റിക് അസെസ്‌മെന്റ് ഉൾപ്പെടെയുള്ള ചികിത്സാ സേവനമാണ് റിഹാബ് എക്‌സ്പ്രസിൽ ഒരുക്കിയിരിക്കുന്നത്. ഡോക്ടർമാരും വിവിധ തെറാപ്പിസ്റ്റുകളും അടങ്ങുന്ന വിദഗ്ദ്ധ സംഘത്തിന്റെ സേവനം റീഹാബ് എക്‌സ്പ്രസിലുണ്ടാകും. തെറാപ്പി സൗകര്യമില്ലാത്ത മേഖലകളിലാണ് റിഹാബ് എക്‌സ്പ്രസ് ക്യാംപ് ചെയ്യുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷാ മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ എസ്. സഹിറുദ്ദീൻ പദ്ധതി വിശദീകരിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, ജില്ല സാമൂഹ്യനീതി ഓഫീസർ കെ.ജി. രാഗപ്രിയ, പഞ്ചായത്ത് അംഗം മേരി ഐസക്, നിപ്മർ എക്‌സി. ഡയറക്ടർ സി. ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.
സവിഷ്‌ക്കാര ഉദ്ഘാടനം ഇന്ന്
ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനീഷ് എല്ലാ വർഷവും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിവരുന്ന സവിഷ്‌ക്കാര ഇന്ന് കോളേജ് ആഡിറ്റോറിയത്തിൽ നടത്തും. നിപ്മറുമായി സഹകരിച്ചാണ് സവിഷ്‌ക്കാര സംഘടിപ്പിക്കുക. ഭിന്നശേഷിക്കാർക്കായുള്ള മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വീണ വേണു ഗോപാൽ മുഖ്യാതിഥിയാകും. നാല് ജില്ലകളിൽ നിന്നും 250 ഓളം കുട്ടികൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |