ബംഗളൂരു : കർണാടക നിയമസഭയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കോൺഗ്രസ് മുതിർന്ന നേതാവും എം.എൽ.എയുമായ ആർ.കെ. രമേശ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം. 'പീഡനം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കൂ' എന്നായിരുന്നു പ്രസ്താവന. സംഗതി വിവാദമായതോടെ രമേഷ് കുമാർ മാപ്പ് പറഞ്ഞു. പിന്നാലെ, കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറും ഖേദപ്രകടനം നടത്തി.
കർണാടക നിയമസഭയിൽ കർഷകസമരം ചർച്ചചെയ്യുന്നതിനിടെയായിരുന്നു ആർ.കെ. രമേഷ്‌കുമാറിന്റെ സ്ത്രീവിരുദ്ധ പരാമർശം. കർഷക സമരം ചർച്ച ചെയ്യുമ്പോൾ കൂടുതൽ സമയം വേണമെന്ന് കോൺഗ്രസ് എം.എൽ.എമാർ സ്പീക്കർ വിശ്വേശ്വര ഹെഗ്‌ഡെ കഗേരിയോട് ആവശ്യപ്പെട്ടു. എല്ലാവർക്കും കൂടുതൽ സമയം അനുവദിച്ചാൽ സെഷൻ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. എന്നാൽ, ചർച്ചയ്ക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് എം.എൽ.എമാർ ബഹളം വച്ചു.
'നിങ്ങൾ എന്ത് തീരുമാനിച്ചാലും ഞാനത് അംഗീകരിക്കും. നിലവിലെ സാഹചര്യം ആസ്വദിക്കുകയെന്നാണ് ഞാൻ വിചാരിക്കുന്നത്. എനിക്ക് നിങ്ങളെ നിയന്ത്രിക്കാനാകുന്നില്ലെന്ന് ' സ്പീക്കർ പ്രതികരിച്ചു. ഇതിന് മറുപടിയായാണ് മുൻ സ്പീക്കർ കൂടിയായ കെ.ആർ. രമേശ്കുമാർ 'പീഡനം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കുക എന്നൊരു ചൊല്ലുണ്ട്. അതാണിപ്പോൾ താങ്കളുടെ അവസ്ഥയെന്ന്' പറഞ്ഞത്.
ഇത് കേട്ട് സ്പീക്കറടക്കമുള്ളവർ ചിരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ സഭയിലെ വനിതാ അംഗങ്ങൾ പ്രതിഷേധവുമായെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ആളിക്കത്തി. തുടർന്നാണ് തെറ്റുപറ്റിയെന്നും മാപ്പ് നൽകണമെന്നും രമേശ്കുമാർ അഭ്യർത്ഥിച്ചത്.
കർണാടക നിയമസഭയിൽ നമ്മുടെ സ്വന്തം നിയമസഭാംഗങ്ങളിൽ ഒരാൾ പറഞ്ഞ വാക്കുകളെ കോൺഗ്രസ് പാർട്ടി അപലപിക്കുന്നു. സ്ത്രീകൾക്കെതിരായ ഇത്തരം പരാമർശങ്ങൾ പാർട്ടിയുടെ ലിംഗസമത്വ മൂല്യങ്ങൾക്ക് വിരുദ്ധമാണ്.
- ഡി.കെ. ശിവകുമാറിന്റെ ട്വീറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |