ന്യൂഡൽഹി: ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ മകൻ പ്രതിയായതിനാൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന പ്രതിപക്ഷം ആവശ്യം തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്റിന്റെ ഇരു സഭകളെയും പ്രക്ഷുബ്ദ്ധമാക്കി. രാജ്യസഭയിൽ 12 എം.പിമാരുടെ സസ‌്പെൻഷനെ ചൊല്ലിയുള്ള പ്രതിഷേധവും നടപടികൾ തടസപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നലെയും ലഖിംപൂർ ഖേരി വിഷയം ഉയർത്തി പ്രതിപക്ഷാംഗങ്ങൾ അടിയന്തര പ്രമേയ നോട്ടീസ് നൽകുകയും അദ്ധ്യക്ഷൻമാർ ഇരുസഭകളിലും അവ നിരസിക്കുകയും ചെയ്‌തു. തുടർന്നാണ് പ്രതിപക്ഷം കോൺഗ്രസ് നേതൃത്വത്തിൽ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങിയത്.
12 എം.പിമാരുടെ സസ്‌പെൻഷനെ ചൊല്ലി ശൈത്യകാല സമ്മേളനം തുടങ്ങിയ ആദ്യ ആഴ്ച മുതൽ ബഹളം തുടരുന്നതിനാൽ അടിയന്തരമായി പരിഹാരം കാണണമെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പ്രതിപക്ഷ പാർട്ടികളുടെ കക്ഷി നേതാക്കളോട് ആവശ്യപ്പെട്ടു.
ലോക്‌സഭയിൽ ബഹളത്തിനിടയിൽ നാഷണൽ ആന്റി ഡോപിംഗ് ബിൽ, വൈൽഡ് ലൈഫ് സംരക്ഷണ ഭേദഗതി ബിൽ, ചാർട്ടേഡ് അക്കൗണ്ടന്റ്സ്, ദി കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റ്‌സ് ആൻഡ് ദി കമ്പനി സെക്രട്ടറീസ് ഭേദഗതി ബിൽ എന്നിവ അവതരിപ്പിച്ചു.
മോക്ക് പാർലമെന്റ്
അതിനിടെ സസ്‌പെൻഷനിലുള്ള എം.പിമാർ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ മോക്ക് പാർലമെന്റ് നടത്തി. സി.പി.എം എം.പി എളമരം കരീമിനെ അദ്ധ്യക്ഷനാക്കി ബാക്കി അംഗങ്ങൾ ഇരുവശത്തും നിന്ന് സഭയിലേത് പോലെ നിരന്ന് ലഖിംപൂർ ഖേരി വിഷയം ചർച്ച ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |