SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.38 PM IST

കൊവിഡ് മരണം: 50,000 ഒരാഴ്ചയ്ക്കുള്ളിൽ നൽകണം, കേരളത്തിന് അലംഭാവമെന്ന് സുപ്രീംകോടതി

supreme-court-

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50000 രൂപ വീതം വിതരണം ചെയ്യുന്നതിൽ കേരളം ഗുരുതര അലംഭാവം കാട്ടുന്നതായി സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കേരളത്തിലെ സാഹചര്യം പരിതാപകരമാണെന്ന് പറഞ്ഞ കോടതി, 40000 കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് വെറും 548 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം വിതരണം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി. അപേക്ഷിച്ചവരിൽ അർഹരായവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ ധനസഹായം അനുവദിക്കണം.

40,855 കൊവിഡ് മരണമാണ് കേരളത്തിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 10,777 പേരുടെ ബന്ധുക്കൾ മാത്രമാണ് അപേക്ഷ നൽകിയത്. 1948 പേർക്ക് അർഹതയുണ്ടെന്ന് കണ്ടെത്തി. 548 പേർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു. ബാക്കി അപേക്ഷകൾ പരിശോധിച്ച് വരികയാണ്.

സംസ്ഥാനത്തിന്റെ വിശദീകരണത്തിൽ ജസ്റ്റിസ് എം.ആർ.ഷാ, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. നഷ്ടപരിഹാരം നൽകേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ചാണ് ഒരാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകാൻ കർശന നിർദ്ദേശം നൽകിയത്. ഗുജറാത്ത് മാതൃകയിൽ നഷ്ടപരിഹാരം സംബന്ധിച്ച പരസ്യം മാദ്ധ്യമങ്ങളിലൂടെ നൽകണം. അടുത്ത തവണ ഹർജി പരിഗണിക്കും മുമ്പ് വിതരണം സംബന്ധിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കണം.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതിൽ രണ്ടാം സ്ഥാനത്തുള്ള കേരളം ഫയൽ ചെയ്ത സത്യവാങ്മൂലം അവ്യക്തമാണെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗൗരവ് ബൻസാൽ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

ഇഴച്ചിൽ വില്ലേജിലും കളക്ടറേറ്റിലും

തിരുവനന്തപുരം : വില്ലേജ് ഓഫീസിൽ അപേക്ഷകളുടെ പരിശോധന വൈകുന്നതും അവിടന്ന് അയയ്ക്കുന്നവ കളക്ടറേറ്റിൽ കെട്ടിക്കിടക്കുന്നതുമാണ് ധനസഹായ വിതരണം മുടന്താൻ കാരണം. നവംബർ ഒന്നു മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. ലാൻഡ് റവന്യു കമ്മിഷണറേറ്റ് തയ്യാറാക്കിയ വെബ്സൈറ്റിലൂടെ അപേക്ഷിച്ചാൽ വില്ലേജ് ഓഫീസിലാണ് എത്തുന്നത്. വില്ലേജ് ഓഫീസർ റിപ്പോർട്ട് കളക്ടറേറ്റിലേക്ക് അയയ്ക്കും. കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം പരിശോധിച്ച് ഫിനാൻസ് ഓഫീസറുടെ അനുമതിയോടെ കളക്ടർക്ക് നൽകും. കളക്ടർ അനുമതി നൽകുന്നതോടെ അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറും. ഈ നടപടികളാണ് ഇഴയുന്നത്.

251കോടി കേന്ദ്രം നൽകിയിട്ടും...

കേന്ദ്ര ദുരന്ത നിവാരണ നിധിയിൽ നിന്നാണ് തുക അനുവദിക്കുക. 2021-22ലേക്ക് കേരളത്തിന് അനുവദിച്ചത് 251 കോടി രൂപയാണ്.റവന്യു മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടായാലേ കോടതി നിർദ്ദേശം സമയബന്ധിതമായി പാലിക്കാനാകൂ.

40,855

കൊവിഡ് മരണം

10,777

അപേക്ഷകൾ

548

ധനസഹായം കിട്ടിയത്

'നടപടിക്രമങ്ങൾ നിരവധിയാണ്. വില്ലേജ് തലത്തിൽ നടപടികൾ വേഗത്തിലാക്കുകയാണ് പ്രധാനം

-കെ.ബിജു, കമ്മിഷണർ,

ലാൻഡ് റവന്യു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.