പ്രണയ നൈരാശ്യമെന്ന് പ്രാഥമിക നിഗമനം
പയ്യോളി (കോഴിക്കോട്): തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഡ്യൂട്ടിക്കെത്തിയ താത്കാലിക ജീവനക്കാരിയെ യുവാവ് തടഞ്ഞുനിറുത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. ഒപ്പം ജീവനൊടുക്കാൻ മുതിർന്ന യുവാവ് എഴുപത് ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
യുവാവ് പ്രണയനൈരാശ്യത്തിൽ കടുംകൈയ്ക്ക് മുതിർന്നതായാണ് പ്രാഥമിക നിഗമനം.
അഞ്ചു ദിവസം മുമ്പ് ഡേറ്റ എൻട്രി ജോലിക്ക് പ്രോജക്ട് അസിസ്റ്റന്റായി ചേർന്ന തിക്കോടി കാട്ടുവയൽ മനോജിന്റെ മകൾ കൃഷ്ണപ്രിയയാണ് (സിന്ദൂരി, 22) മരിച്ചത്. തിക്കോടി പള്ളിത്താഴ വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദകുമാറാണ് (30) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്.
ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. ഓഫീസിനു മുന്നിലെത്തിയ കൃഷ്ണപ്രിയയെ പൊടുന്നനെ നന്ദു തടഞ്ഞുവച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒപ്പം സ്വയം ദേഹത്ത് പെട്രോൾ ഒഴിച്ച് കൃഷ്ണപ്രിയയെ ചേർത്ത് പിടിച്ചു. ഓടിയെത്തിയ ജീവനക്കാരും നാട്ടുകാരും ഒരു വിധത്തിൽ തീ അണയ്ക്കുകയായിരുന്നു. പയ്യോളി പൊലീസെത്തി ഇരുവരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ദേഹമാസകലം പൊള്ളലേറ്റ യുവതിയുടെ അന്ത്യം വൈകിട്ട് നാലു മണിയോടെയായിരുന്നു.
നാലു വർഷമായി സൗഹൃദത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം പിണക്കത്തിലായെന്നാണ് സംസാരം. യുവതിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് നന്ദുവിന്റെ താമസം. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് സൂചനയുണ്ടെന്നല്ലാതെ കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ടെന്ന് പയ്യോളി പൊലീസ് പറഞ്ഞു.
കൃഷ്ണപ്രിയയുടെ അമ്മ: സുജാത (ലൈബ്രേറിയൻ, തിക്കോടി കൈരളി ഗ്രന്ഥശാല). സഹോദരൻ: യദുകൃഷ്ണ (ഗവ. പോളിടെക്‌നിക്ക്, കോഴിക്കോട്).
പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |