പത്തനംതിട്ട : പുതിയ പാസ് പോർട്ടിനും നിലവിലുള്ളത് പുതുക്കുന്നതിനും ഒാൺലൈനായി അപേക്ഷിക്കുന്നവർക്ക് രേഖകൾ സമർപ്പിക്കാനുള്ള തീയതി വൈകിലഭിക്കുന്നത് കാരണം വിദേശങ്ങളിലേക്കുള്ള യാത്ര പ്രതിസന്ധിയിലായി. ഒാൺലൈനിൽ അപേക്ഷ സമർപ്പിക്കുമ്പോൾ രേഖകൾ ഹാജരാക്കാനുള്ള തീയതി ലഭിക്കുന്നത് ഒരു മാസം കഴിഞ്ഞുള്ളതാണ്. നേരത്തെ രണ്ടാഴ്ചക്കുള്ളിലെ തീയതി ആയിരുന്നു ലഭിച്ചിരുന്നത്. പത്തനംതിട്ട ജില്ലക്കാർ പത്തനംതിട്ടയിലെയോ കൊല്ലത്തെയോ പാസ്പോർട്ട് സേവാ കേന്ദ്രത്തിലാണ് രേഖകൾ സമർപ്പിക്കേണ്ടത്. കൊല്ലത്ത് മൂന്നാഴ്ച വൈകിയുള്ള തീയതി ലഭിക്കുമ്പോൾ പത്തനംതിട്ടയിൽ ഒരു മാസം കഴിഞ്ഞുള്ളതാണ് ലഭിക്കുന്നത്. പത്തനംതിട്ട പാസ് പോർട്ട് ഒാഫീസിൽ ഒരു ദിവസം 80 അപേക്ഷകളുടെ രേഖകളാണ് പരിശോധിക്കുന്നത്.
ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തി പാസ് പോർട്ട് പുതുക്കാൻ അപേക്ഷിക്കുന്നവർ തിരികെപ്പോകാനാകാതെ വലയുകയാണ്. പുതിയ പാസ് പോർട്ടിന് അപേക്ഷിച്ചവരും കാത്തിരിപ്പിലാണ്. വിദേശത്ത് നിന്നെത്തിയ റാന്നി സ്വദേശി അനീഷ് കഴിഞ്ഞയാഴ്ചയാണ് പാസ് പോർട്ട് പുതുക്കാൻ ഒാൺലൈൻ അപേക്ഷ നൽകിയത്. രേഖകൾ സമർപ്പിക്കാനുള്ള തീയതി ലഭിച്ചത് ജനുവരി മൂന്നിന്.
കൊവിഡ് പ്രതിസന്ധി അയഞ്ഞ് വിദേശങ്ങളിൽ ജോലി തേടി പോകുന്നവരുടെ എണ്ണം കൂടിവരികയാണ്. കൊവിഡ് തീവ്രവ്യാപന സമയത്ത് നാട്ടിലേക്കുള്ള വരവ് നീട്ടിവച്ച പ്രവാസികൾ ഇപ്പോൾ മടങ്ങി എത്തുന്നുണ്ട്. ഇവർക്ക് തിരികെപ്പോകുന്നതിന് പാസ് പോർട്ട് പുതുക്കി ലഭിക്കുന്നത് വൈകുകയാണ്. അടിയന്തര യാത്രയ്ക്കുള്ള തൽക്കാൽ പാസ് പോർട്ട് രണ്ടാഴ്ചക്കുള്ളിൽ നൽകണമെന്നാണ് ചട്ടം. ഇതും ഒരു മാസത്തോളം വൈകുന്നുണ്ട്.
ഗൾഫ് നാടുകളിൽ പാസ് പോർട്ടുകൾ പുതുക്കാൻ ഏജൻസികൾ വൻ തുക ഫീസ് വാങ്ങുന്നതിനാൽ പ്രവാസികൾ മിക്കവരും നാട്ടിലെത്തിയാണ് പുതുക്കുക. സംസ്ഥാനത്ത് പാസ് പോർട്ട് പുതുക്കുന്നതിന് രണ്ടായിരംരൂപയിൽ താഴയൊണ് ഫീസ്. വിദേശങ്ങളിൽ പന്ത്രണ്ടായിരം രൂപയ്ക്ക് മുകളിൽ ചെലവാകുമെന്ന് പ്രവാസികൾ പറയുന്നു.
'' അപേക്ഷകരുടെ എണ്ണം കൂടുന്നതിനാലാണ് പാസ് പോർട്ട് വൈകുന്നത്. പത്തനംതിട്ട ഹെഡ്പോസ്റ്റ് ഒാഫീസിൽ പ്രവർത്തിക്കുന്ന പാസ് പോർട്ട് സേവാകേന്ദ്രത്തിൽ സ്ഥലപരിമിതിയുള്ളതിനാൽ രേഖകളുടെ പരിശോധന പരിമിതപ്പെടുത്തിയിട്ടുണ്ട്.
പാസ്പോർട്ട് സേവാ കേന്ദ്രം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |