മലപ്പുറം : കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിലെയും ഫല പ്രഖ്യാപനത്തിലെയും മെല്ലെപ്പോക്ക് തുടർക്കഥയാവുന്നു. കൊവിഡിന് ശേഷവും സർവകലാശാലയ്ക്ക് പരീക്ഷകളും ഫലങ്ങളും വേഗത്തിലാക്കാൻ സാധിച്ചിട്ടില്ല.
മൂന്നാംവർഷ ബിരുദ വിദ്യാർത്ഥികളും രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളുമാണ് ഇതോടെ ഏറെ ബുദ്ധിമുട്ടിലായത്.
കൊവിഡ് സമയത്ത് ആരംഭിച്ച അദ്ധ്യയന വർഷം ഓൺലൈനിലിരുന്ന് വിദ്യാർത്ഥികൾ പഠിച്ച് തീർത്തെങ്കിലും പരീക്ഷകൾക്കായി നീണ്ട കാത്തിരിപ്പാണ്. 2020ൽ അഡ്മിഷൻ എടുത്ത ബിരുദ വിദ്യാർത്ഥികൾ ഇപ്പോൾ മൂന്നാം സെമസ്റ്ററിന്റെ അവസാന ഘട്ടത്തിലാണ് പഠിക്കുന്നതെങ്കിലും ഒന്നാം സെമസ്റ്റർ പരീക്ഷ ഇന്നലെയാണ് ആരംഭിച്ചത്.
ഒന്നാം സെമസ്റ്റർ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ ശേഷമാണ് ഇപ്പോൾ സർവകലാശാല പരീക്ഷ പ്രഖ്യാപിച്ചിട്ടുള്ളത്. അതിൽ തന്നെ മൂന്ന് ഭാഷാ വിഷയങ്ങൾ സർവകലാശാല മറ്റു ദിവസങ്ങളിലേക്ക് മാറ്റിവച്ചു. മൂന്നാം വർഷക്കാരുടെ സ്ഥിതിയും സമാനമാണ്.
അഞ്ചാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നാല് സെമസ്റ്ററുകളുടെ പരീക്ഷകൾ കഴിഞ്ഞെങ്കിലും ആദ്യ സെമസ്റ്ററിന്റെ ഫലം മാത്രമാണ് പുറത്ത് വന്നത്. മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷ ഒരുമിച്ച് വന്നതിനാൽ ശരിയായ രീതിയിൽ പഠിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
പ്രതിസന്ധികൾ ഇങ്ങനെ
പരീക്ഷകളും റിസൾറ്റുകളും ഇത്രയും വൈകി പ്രഖ്യാപിക്കുന്നത് കാരണം നിരവധി വിദ്യാർത്ഥികളാണ് തുടർപഠനം അടക്കമുള്ള കാര്യങ്ങളിൽ വലിയ പ്രതിസന്ധി നേരിടുന്നത്.
മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് ഇനി വരാനിരിക്കുന്ന മൂന്ന് സെമസ്റ്ററുകളുടെ ഫലങ്ങളിൽ സപ്ലിമെന്ററി ഉണ്ടെങ്കിൽ ഒന്നിൽ കൂടുതൽ വർഷം തുടർപഠനത്തിനായുള്ള അവസരം നഷ്ടപ്പെട്ടേക്കും.
സപ്ലിമെന്ററി പരീക്ഷകൾക്കും ഒരുപാട് കാലം കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
പരീക്ഷകൾ വൈകി പ്രഖ്യാപിക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തെയും കാര്യമായി ബാധിക്കുന്നുണ്ട്.
അടിക്കടി പരീക്ഷ പ്രഖ്യാപിക്കുന്നത് കാരണം വിദ്യാർത്ഥികൾക്ക് അതത് പരീക്ഷകൾക്ക് കൃത്യമായി പഠിക്കാൻ കഴിയാത്ത സാഹചര്യവും സൃഷ്ടിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |