ഡോ.സി.ജെ. ജോൺ
ഏതെങ്കിലും ആണിന്റെ ഭാര്യയെന്ന പദവിക്കപ്പുറം വിദ്യാഭ്യാസപരമായും സാമ്പത്തികമായും സ്വാശ്രയത്വം കൈവരിക്കാനുള്ള അവസരമായി യുവതികൾ ഈ പരിഷ്കാരത്തെ ഉപയോഗപ്പെടുത്തണം. ആണിനോ പെണ്ണിനോ വിവാഹത്തിന്റെ ഉത്തരവാദിത്വം ഏൽക്കാനുള്ള പ്രായം 21 വയസാണെന്ന് കരുതേണ്ടതില്ല. കൃത്രിമമായി, നിയമപരമായി നിശ്ചയിച്ചസംഖ്യ മാത്രമാണത്. അതിനപ്പുറം ഒരു പ്രാധാന്യവും ഇല്ല. വിവാഹത്തിന് യോഗ്യത നിശ്ചയിക്കുന്ന മാജിക്ക് നമ്പറുമല്ല 21.
ആണോ പെണ്ണോ ഈ പ്രായത്തിൽ വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് പോകാനുള്ള വൈഭവങ്ങൾ ആർജ്ജിച്ചെന്ന് കരുതാനാവില്ല. കുടുംബം പോറ്റാനുള്ള വരുമാനം, അച്ഛനും അമ്മയും ആകാനുള്ള പക്വത എന്നിവയാണ് വൈവാഹിക ബന്ധത്തിന്റെ അടിസ്ഥാന തത്വം. ആണിനും പെണ്ണിനും അത് ബാധകമാണ്. 21 വയസ് ഇക്കാര്യത്തിൽ ആണിന് യോജിക്കുമോ എന്നും പരിശോധിക്കണം. പങ്കാളിക്കൊപ്പം കുടുംബജീവിതം നയിക്കാനുള്ള സാമ്പത്തികവും മാനസികവുമായ കരുത്ത് 21 വയസിൽ ആണിന് ഉണ്ടാകാൻ സാദ്ധ്യത കുറവാണ്.
പെൺകുട്ടിയുടെ വ്യക്തിത്വത്തിന് പാകത വരുന്ന പ്രായമെന്ന നിലയിൽ 18നും 21നും വലിയ അന്തരമുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തമായ വരുമാനം നേടാനും അവസരം കിട്ടും. തുല്യത എന്ന സങ്കല്പത്തിനും ഉപകരിക്കും.
ടീനേജ് മാറി യുവത്വത്തിന്റെ ആദ്യ ഘട്ട മാനസികപക്വത ഒരു പരിധി വരെ ആർജിക്കാൻ സാധിക്കും. വിവാഹം എന്ന സമ്മർദത്തിന്റെ ഇരകൾ പെൺകുട്ടികളാണ്. സ്വന്തമായി ജീവിതമാർഗം തേടാനോ അതിനുപകരിക്കുന്ന വിദ്യാഭ്യാസം നേടാനോ ഉള്ള പ്രായംവരെ വിവാഹം എന്ന സമ്മർദ്ദത്തിൽ നിന്ന് പെൺകുട്ടികൾ ഒഴിവാക്കപ്പെട്ടെന്ന് മാത്രം ഈ സംഖ്യകൊണ്ട് അർത്ഥമാക്കിയാൽ മതി. പെൺകുട്ടികൾ ഇത് പ്രയോജനപ്പെടുത്തണം. വ്യക്തിത്വം പ്രകാശിപ്പിക്കുന്ന വിദ്യാഭ്യാസം നേടണം.
വിവാഹപ്രായം 18 ആയിരുന്നപ്പോൾ ആ ടീനേജ് പ്രായത്തിൽ പല കുട്ടികളുടെയും വിവാഹം കഴിയാൻ സാദ്ധ്യതയുണ്ടായിരുന്നു. നിയമ പരിരക്ഷയും സൗകര്യങ്ങളും സാഹചര്യങ്ങളും ഉണ്ടായിട്ടും ഒട്ടേറെ യുവതീ യുവാക്കൾ ഇപ്പോൾ 25-30 വയസുവരെ വിവാഹത്തിനായി കാത്തിരിക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |