റിയാബിനെ പുനഃക്രമീകരിക്കുമെന്നും മന്ത്രി രാജീവ്
തിരുവനന്തപുരം : ആധുനികവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന മാസ്റ്റർപ്ലാനിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വയംഭരണാധികാരം നൽകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എല്ലാ കാര്യത്തിനും സെക്രട്ടേറിയറ്റ് കയറിയിറങ്ങുന്ന സാഹചര്യവും കാലതാമസവും ഒഴിവാക്കുകയാണ് ലക്ഷ്യം.
ഏതെല്ലാം സ്ഥാപനങ്ങൾക്ക് എന്തെല്ലാം അധികാരം നൽകണമെന്ന് പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിന് മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ നേതൃത്വതിൽ മൂന്നംഗസമിതിയെ നിയോഗിച്ചതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസാദ് പണിക്കർ, ഹരികുമാർ എന്നിവരാണ് അംഗങ്ങൾ. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ആറ് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാകും. പൊതുമേഖല സ്ഥാപനങ്ങൾക്ക് ഗ്രേഡിഗും നൽകും. മികച്ച പൊതുമേഖലാ സ്ഥാനങ്ങൾക്കും മികച്ച എം.ഡി, തൊഴിലാളി എന്നിവർക്കും മാദ്ധ്യമ റിപ്പോർട്ടിംഗിനും അവാർഡുണ്ട്.
41 പൊതുമേഖലാ സ്ഥാപനങ്ങളിലായി 405 പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. റിയാബിനാണ് മേൽനോട്ടച്ചുമതല. റിയാബിൽ പ്രോജക്ട് മാനേജ്‌മെന്റ് സംവിധാനം കൊണ്ടുവരും. സാങ്കേതിക,ഭരണ,ധനകാര്യ,ആസൂത്രണ വിദദ്ധർ അടങ്ങിയ ടീമുകൾ ഉണ്ടാവും. കെ.എം.എം.എല്ലിന്റെ മുൻ എം.ഡി കൂടിയായ റോയ് കുര്യനാണ് പദ്ധതിയുടെ ഏകോപനച്ചുമതല.
ആറ് മാസത്തിനുള്ളിൽ ഡി.പി.ആർ തയ്യാറാക്കി ഹ്രസ്വകാല പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കും. 175 ഹ്രസ്വകാല പദ്ധതികളും 131 ഇടക്കാല പദ്ധതികളുമുണ്ട്. 99 എണ്ണം ദീർഘകാല പദ്ധതികളാണ്. ഏഴു വിഭാഗങ്ങളായി തിരിച്ചാണ് നടപ്പാക്കുക.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിൽ കിൻഫ്രയുമായി ചേർന്ന് വ്യവസായ പാർക്കുകൾ വികസിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിറ്റുവരവ് 17538 കോടിയാകും
405 പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാർഷിക വിറ്റുവരവ് നിലവിലെ 3321 കോടിയിൽ നിന്ന് 17538 കോടിയാവും. 5500 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 9476 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന മുതൽമുടക്ക്. സ്ഥാപനങ്ങളുടെ കരുതൽ നിക്ഷേപവും ബാങ്ക് വായ്‌പയും സർക്കാർ ധനസഹായവും ഉൾപ്പെടെയാണിത്.
ഇലക്‌ട്രോണിക്‌സ് ഹബ്
കെൽട്രോണിന്റെ ഇലക്‌ട്രോണിക്‌സ് ഹബ് പദ്ധതിയും ആവിഷ്‌കരിക്കും. പവർ ഇലക്‌ട്രോണിക്‌സ്, മെഡിക്കൽ ഇലക്‌ട്രോണിക്‌സ്, ഡിഫൻസ് ഇലക്‌ട്രോണിക്‌സ്, സ്‌പേസ് ഇലക്‌ട്രോണിക്‌സ്, സിറാമിക് ചിപ് കപ്പാസിറ്റർ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് ഹബ് പ്രവർത്തിക്കുക. ഇലക്ട്രിക് വാഹന സോൺ രൂപീകരിക്കുന്നതിന് പ്രത്യേക മാസ്റ്റർ പ്ളാനും ആവിഷ്‌കരിക്കും.
എല്ലാവർക്കും തൊഴിൽ
സർക്കാർ നിലപാട്: മന്ത്രി രാജീവ്
തിരുവനന്തപുരം: വികസന കാര്യത്തിൽ സർക്കാരിന് രാഷ്ട്രീയമില്ലെന്നും എല്ലാവർക്കും തൊഴിലുണ്ടാവണമെന്നതാണ് നിലപാടെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ സംഘടനകളും തൊഴിലാളി സംഘടനകളും സർക്കാരിനൊപ്പം നിന്നാലേ സംരംഭങ്ങൾ കൊണ്ടുവരാനാകൂ. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ വളരെ നല്ലൊരു വ്യവസായ അന്തരീക്ഷമാണുള്ളത്. നിരവധി സംരംഭകർ നിക്ഷേപത്തിനായി വരുന്നുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ പിന്തുണ സർക്കാരിന് ലഭിക്കുന്നുവെന്നതിന് ഉദാഹരണമാണ് ശശി തരൂരിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |