പത്തനംതിട്ട: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഒാമല്ലൂർ വില്ലേജ് ഒാഫീസർ സി.കെസന്തോഷ് കുമാറിനെ വിജിലൻസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇന്നലെ വൈകിട്ട് നാല് മണിയോടെ വില്ലേജ് ഒാഫീസിൽ അറസ്റ്റിലായ സന്തോഷ് കുമാറിനെ രാത്രി എട്ടരയോടെയാണ് പുറത്തിറക്കിയത്.
ഇന്നലെ മാത്രം 42000രൂപ നാല് പേരിൽ നിന്ന് കൈക്കൂലിയായി വാങ്ങിയെന്ന് വിജിലൻസിന് വിവരം ലഭിച്ചു. 25000, 10000, 5000, 2000 എന്നിങ്ങനെയാണ് തുക കൈപ്പറ്റിയത്. ഉച്ചയ്ക്ക് മുൻപ് വാങ്ങിയ ഇൗ തുകയുമായി ഇയാൾ പുറത്തുപോയി. പിന്നീട് തിരികെ വന്ന ശേഷം നാല് മണിയോടെയാണ് പരാതിക്കാരനിൽ നിന്ന് പോക്കുവരവിന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. വില്ലേജ് ഒാഫീസർക്ക് നാല് കാറുകൾ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇയാളെ ഇന്ന് വഞ്ചിയൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഒാമല്ലൂരിൽ വ്യാപകമായി നിലം നികത്തലും അനധികൃത മണ്ണെടുപ്പും നടന്നത് ഇയാൾ വില്ലേജ് ഒാഫീസറായി എത്തിയ ശേഷമാണെന്ന് നാട്ടുകാർ പറയുന്നു.
വില്ലേജ് ഒാഫീസിൽ എന്താവശ്യത്തിന് ചെന്നാലും കൈക്കൂലി ആവശ്യപ്പെടുമെന്ന് ആക്ഷേപമുണ്ട്. സന്തോഷ് കുമാർ ഒാമല്ലൂർ വില്ലേജ് ഒാഫീസറായി ചുമതലയേറ്റെടുത്തിട്ട് ഒന്നര വർഷമായി. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ആറ് മാസമായി ഇയാൾ വിജിലൻസ് നിരീക്ഷണത്തിലായിരുന്നുവെന്ന് ഡിവൈ. എസ്.പി ഹരി വിദ്യാധരൻ പറഞ്ഞു. അദ്ദേഹത്തിനൊപ്പം വിജിലൻസ് ഒാഫീസർമാരായ അനിൽകുമാർ, വി.ജി രാജീവ്, എസ്.എെമാരായ ജലാൽ റാവുത്തർ, ബി.ജി രാജേഷ് കുമാർ, സിവിൽ പൊലീസ് ഒാഫീസർമാരായ പ്രവീൺകുമാർ, അനീഷ് രാമചന്ദ്രൻ, അനീഷ് മോഹൻ, രാജീവ്കുമാർ, ഗോപകുമാർ, ജിനു എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |