തിരുവനന്തപുരം: റോഡപകടങ്ങൾ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം മരണങ്ങൾ സംഭവിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. ശരാശരി 1250പേരാണ് ഓരോവർഷവും മുങ്ങിമരിക്കുന്നത്. ജലാശയങ്ങളിലെ മരണങ്ങൾ വ്യാപകമായിട്ടും ജലസുരക്ഷ വേണ്ടത്ര ചർച്ചയാവുന്നതേയില്ല. കുട്ടികൾക്കെല്ലാം നീന്തൽ പരിശീലനം നൽകുമെന്നും നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ ഇടയ്ക്കിടെ ആവർത്തിക്കുന്നെങ്കിലും കാര്യമായൊന്നും നടക്കുന്നില്ല.
എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുമെന്ന് കഴിഞ്ഞ ജനുവരിയിലും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജനമൈത്രി സുരക്ഷാ പദ്ധതി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയവയിലൂടെ വിദ്യാർത്ഥികൾക്കും, ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് യുവാക്കൾക്കും നീന്തൽ പരിശീലനം നിലവിൽ നൽകുന്നുണ്ട്. ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി 3150 സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രാഥമിക നീന്തൽ പരിശീലനം നൽകിയിട്ടുണ്ട്. പാഠ്യപദ്ധതിയിൽ നീന്തൽ പരിജ്ഞാനം ഉൾപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിനും സ്റ്റേറ്റ് കൗൺസിൽ ഒഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഡയറക്ടർക്കും ശുപാർശ നൽകിയിട്ടുണ്ട് സ്‌കൂബാ ഡൈവിംഗിൽ പ്രത്യേകം പരിശീലനം നൽകി ജലാശയ അപകടങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് 14 പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചി കേന്ദ്രമാക്കി ജലസുരക്ഷാ വിദഗ്ദ്ധ പരിശീലനകേന്ദ്രം ആരംഭിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും ലൈഫ് ഗാർഡുകളെ നിയമിച്ച് മുങ്ങിമരണങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ പുതിയ അദ്ധ്യയനവർഷമായിട്ടും നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടിയായിട്ടില്ല. ജലാശയങ്ങളിൽ മുങ്ങിമരിക്കുന്നതിലേറെയും കുട്ടികളാണ്. ഫ്ലാറ്റുകളിലെ നീന്തൽ കുളങ്ങളിൽ പോലും കുട്ടികൾ മുങ്ങിമരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ സർക്കാർ തലത്തിൽ സംവിധാനമൊരുക്കുകയാണ് പോംവഴി.
മുങ്ങിമരണം കേരളത്തിൽ
2019-1473
2020-1266
2021-1013 (സെപ്തംബർ വരെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |