കൊച്ചി: രാത്രിയിൽ വീടിനകത്തേക്ക് ഇരച്ചെത്തുന്ന വെള്ളത്തിന്റെ ഭീതിയിൽ ഉറങ്ങാൻ കഴിയാതെ തീരദേശവാസികൾ. മന:സമാധാനത്തോടെ ഉറങ്ങിയിട്ട് ആറുദിവസമായി. കായലിൽനിന്ന് വെള്ളം കയറുന്നതിന് അനുസരിച്ച് കാനകൾവഴി അഴുക്കുവെള്ളം വീടുകളിലേക്ക് കയറുകയാണ്.
രാവിലെ വെള്ളം ഇറങ്ങുകയും രാത്രി കയറുകയുമാണ് ചെയ്യുന്നത്. വൃശ്ചികവേലിയേറ്റമാണ് വെള്ളക്കയറ്റത്തിന് കാരണം. പലവീടുകളിലും വെള്ളംകയറി വീട്ടുപകരണങ്ങൾ നശിച്ചു. ദിവസങ്ങളായി മലിനജലം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ പകർച്ചവ്യാധി ഭീഷണിയുമുണ്ട്. പലയിടത്തും ശുചിമുറി മാലിന്യമടക്കം പരിസരമാകെ ഒഴുകിപ്പരക്കുന്ന സ്ഥിതിയാണ്. ശുദ്ധജലക്ഷാമവുമുണ്ട്. ചിലയിടത്ത് പൊതുടാപ്പുകൾ വെള്ളത്തിനടിയിലാണ്. കുടിക്കാൻ ലഭിക്കുന്നതും ഉപ്പുവെള്ളമാണ്.
നഗരവും തീരദേശവും ദുരിതത്തിൽ
നഗരത്തിന്റെ വിവിധഭാഗങ്ങളും രാത്രികാലങ്ങളിൽ വെള്ളക്കെട്ടിലാണ്. പനമ്പള്ളിനഗർ, കടവന്ത്ര, ഉദയാകോളനി, മരട് എന്നിവിടങ്ങളിൽ ദിവസങ്ങളായി വെള്ളം കയറുന്നുണ്ട്. കനത്ത വേലിയേറ്റമാണ് ഇത്തവണ ജില്ലയിലെ തീരദേശ ഗ്രാമങ്ങളും പശ്ചിമക്കൊച്ചിയും നേരിടുന്നത്. വേലിയേറ്റം ശക്തമായതോടെ കടമക്കുടി പഞ്ചായത്തിൽ പെരിയാറിനോടു ചേർന്നുള്ള ദ്വീപുകൾ ഭൂരിഭാഗവും പൂർണ്ണമായും വെള്ളത്തിലായി. വൈപ്പിൻ, എടവനക്കാട് മേഖലകളിലും വെള്ളക്കെട്ടാണ്. നൂറുകണക്കിനു വീടുകളാണ് വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിലുള്ളത്. റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ യാത്രാമാർഗവും അടഞ്ഞു. പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി, ചെല്ലാനം, കണ്ണമാലി എന്നീ തീരദേശഭാഗങ്ങളിൽ വേലിയേറ്റത്തെ തുടർന്നുള്ള വെള്ളപ്പൊക്കദുരിതം തുടരുകയാണ്. ജലനിരപ്പ് ഇത്തരത്തിൽ തുടരുകയാണെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. പുലർച്ചെ കയറുന്ന വേലിയേറ്റ ജലം ഒഴുകി പോകാൻ ഏറെ നേരമെടുക്കുന്ന സ്ഥിതിയാണ്. വൈകിട്ടോടെ രണ്ടാമത്തെ വേലിയേറ്റം തുടങ്ങും. മണിക്കൂറുകൾ ചെലവിട്ടു വെള്ളം കോരി മാറ്റിയാണ് പല വീട്ടുകാരും അന്തിയുറങ്ങുന്നത്.
ദിവസങ്ങളായി വെള്ളം കയറുന്നതിനാൽ ആളുകളുടെ ഭീതി തുടരുകയാണ്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പ് തുറക്കേണ്ട സാഹചര്യമുണ്ട്. ചെളി കലർന്ന വെള്ളമാണ് എത്തുന്നത്.
ജീജ ടെൻസൻ
കൗൺസിലർ
ആറു ദിവസത്തോളമായി മന:സമാധാനമായി കിടന്നുറങ്ങിയിട്ട്. പ്രളയം പോലെ തന്നെ വെള്ളം ഇരച്ചുകയറുകയാണ്. ഓരോ ദിവസവും വൈകിട്ട് വെള്ളം കഴുകി കളഞ്ഞാണ് കിടക്കുന്നത്. രാത്രി വീണ്ടും വെള്ളം കയറും. വീട്ടു സാധനങ്ങളും കുട്ടികളുടെ പുസ്തകവും ആദ്യ ദിവസം തന്നെ നനഞ്ഞു പോയി. ചെളിവെള്ളം കയറുന്നതിനാൽ വീടിനുള്ളിൽ ദുർഗന്ധമാണ്.
സിനി
ഇടക്കൊച്ചി സ്വദേശി
അന്തരീക്ഷത്തിലെ കനത്തമഴയ്ക്ക് കാരണമാവുന്ന മേഘാവൃതമായ അന്തരീക്ഷം പതിവിന് വിപരീതമായ ഉയർന്ന വേലിയേറ്റത്തിന് ശക്തി കൂട്ടുന്നുണ്ട്. കടലിലെ ശക്തമായ വേലിയേറ്റത്തെയും സ്വാധീനിക്കുന്നുമുണ്ട്. പ്രദേശികമായ കാലാവസ്ഥാ വ്യതിയാനവും ഇതിന് വഴിയൊരുക്കുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റു പല ഘടകങ്ങളും ശക്തമായ വേലിയേറ്റത്തിന് കാരണമാണ്.
ഡോ. എ. ലക്ഷ്മിനാരായണ
മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ്
സി.എം.എഫ്.ആർ.ഐ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |