കൊച്ചി: സ്ത്രീധനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും പീഡനങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിന് സ്ത്രീകളെ ബോധവത്ക്കരിക്കാൻ കുടുംബശ്രീ സ്ത്രീപക്ഷ നവകേരളം പ്രചാരണം ആരംഭിക്കുന്നു. സ്ത്രീധനത്തോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനു സമസ്തമേഖലയിലും സന്ദേശമെത്തിക്കുകയാണ് ലക്ഷ്യം.
ഇന്നലെ മുതൽ മാർച്ച് എട്ടുവരെയാണ് പ്രചാരണം. ആദ്യ ആഴ്ചയിൽ സംസ്ഥാനത്തെ മൂന്ന് ലക്ഷം കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും 19,542 ഓക്‌സിലറി ഗ്രൂപ്പുകളിലുമായി 'സ്ത്രീധനവും അതിക്രമവും' എന്ന വിഷയത്തിൽ ചർച്ച നടത്തും. ഓരോ ആഴ്ചയിലും ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് അയൽക്കൂട്ടതലത്തിൽ സംഘടിപ്പിക്കേണ്ട വിവിധ പ്രവർത്തനങ്ങളുടെ രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികൾ, യുവജന സംഘടനകൾ, പ്രാദേശിക കലാകായിക സംഘടനകൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനാ സംവിധാനം തുടങ്ങിയ മേഖലകളിലുള്ളവരെയും പരിപാടിയിൽ ഉൾപ്പെടുത്തും.
തുടർന്നുള്ള ആഴ്ചകളിൽ പോസ്റ്റർ പ്രചാരണം, സ്ത്രീധനത്തിനെതിരെ സോഷ്യൽ മീഡിയ ചലഞ്ച്, ചുവർചിത്രങ്ങൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വെബിനാറുകൾ, സർവേ, വാഹനറാലി, കാർട്ടൂൺ പരമ്പര തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും.
മൂന്നരമാസം നീളുന്ന പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് അന്തർദേശീയതലത്തിൽ സ്ത്രീശാക്തീകരണ മേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും. പ്രചാരണത്തിൽ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ മുൻനിറുത്തി എല്ലാ ജില്ലകളിലും സ്ത്രീപക്ഷ കർമ്മപദ്ധതിയും അവതരിപ്പിക്കും. സമാപനത്തിനു ശേഷവും അയൽക്കൂട്ടതല സ്ത്രീപക്ഷ ആലോചനാ യോഗങ്ങൾ, വാർഡുതല സ്ത്രീപക്ഷ കൂട്ടായ്മകൾ, പഞ്ചായത്ത് നഗരസഭാ തലത്തിൽ സ്ത്രീശക്തി സംഗമം, ജില്ലാതല സ്ത്രീപക്ഷ നവകേരള സംഗമം, സ്‌കൂൾ, കോളേജ്, വാർഡുതല ജൻഡർ ക്ലബ് രൂപവത്ക്കരണം തുടങ്ങിയ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |