തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രം ഉൾപ്പെടെ താഴേത്തട്ടിലെ ആരോഗ്യകേന്ദ്രങ്ങളിൽ എത്തുന്ന രോഗികൾക്ക് സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ആവശ്യമെങ്കിൽ മിനിട്ടുകൾക്കകം അത് ഉറപ്പാക്കാൻ ആരംഭിച്ച ഡോക്ടർ ടു ഡോക്ടർ സേവനം ആരോഗ്യവകുപ്പ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട്ട് നവംബറിൽ ആരംഭിച്ച പദ്ധതി പത്തനംതിട്ട, എറണാകുളം, മലപ്പുറം, ആലപ്പുഴ, കാസർകോട്, കോട്ടയം എന്നീ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. അവശേഷിക്കുന്ന ജില്ലകളിലും ഇനി ഈ സേവനം ലഭ്യമാകും. രോഗികൾക്ക് ഓൺലൈനായി ഡോക്ടറെ കാണുന്നതിന് സജ്ജമാക്കിയ ഇ സഞ്ജീവനി പ്ലാറ്റ്ഫോമാണ് ഇതിനും ഉപയോഗിക്കുന്നത്. ജില്ലകളിലെ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവ ഡോക്ടർ ടു ഡോക്ടർ സേവനത്തിന്റെ ഹബ്ബായി പ്രവർത്തിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ സ്‌പോക്കുകളെന്നാണ് അറിയപ്പെടുന്നത്. സ്‌പോക്കുകളിൽ നിന്ന് ഡോക്ടർമാർ ഹബ്ബിലേക്ക് വിളിച്ചാൽ രോഗിയുടെ ആവശ്യം അനുസരിച്ച് സ്‌പെഷ്യാലിറ്റി ഡോക്ടറുമായി സംസാരിച്ച് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാം. ആവശ്യമെങ്കിൽ രോഗിക്ക് സ്‌പെഷ്യാലിറ്റി ഡോക്ടറുമായി സംസാരിക്കുന്നതിനും അവസരമൊരുക്കും. ഇതോടെ രോഗികളുടെ യാത്രാ ബുദ്ധിമുട്ടും ജില്ലാ, ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികളിലെ തിരക്കും ഒഴിവാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |