ആലപ്പുഴ: തീ തുപ്പുന്ന സൂര്യന് താഴെ നാടും നഗരവും വെന്തുരുകുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും കഴിഞ്ഞതിന് പിന്നാലെയാണ് കനത്ത ചൂട് അനുഭവപ്പെട്ടുതുടങ്ങിയത്. ജില്ലയിൽ പകൽ താപനില ശരാശരി 34 - 35 ഡിഗ്രിയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ജില്ലയിലാണ് അനുഭവപ്പെട്ടത്. 35.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വരണ്ട കിഴക്കൻ കാറ്റും തെളിഞ്ഞ ആകാശവും ചൂട് കൂടാൻ കാരണമായി.
ഉത്തരേന്ത്യയിൽ ശൈത്യകാലമാണ്. ഇവിടെ നിന്നെത്തുന്ന തണുത്ത കാറ്റ് ഇത്തവണ ലഭ്യമായിട്ടില്ല. എന്നാൽ തമിഴ്നാട്ടിൽ നിന്ന് വരണ്ട കിഴക്കൻ കാറ്റാണ് വീശുന്നത്. ഇതും ചൂട് കൂടുന്നതിന് കാരണമായി. അന്തരീക്ഷ താപനില ഉയർന്നതോടെ ഭൂഗർഭ ജലനിരപ്പും താഴുകയാണ്. സൂര്യാതപമേൽക്കാനുള്ള സാദ്ധ്യതയും വർദ്ധിച്ചു.
വേനലെത്തും മുമ്പുതന്നെ ജില്ല തിളച്ചുമറിയവേ, ചൂടുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും തലപൊക്കി. അസഹ്യമായ തലവേദന, തൊണ്ടവേദന എന്നിവയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ ഉയരെയാണ് ഇപ്പോഴത്തെ കാലാവസ്ഥ.
പകൽ ശ്രദ്ധിക്കണം
1. സൂര്യാതപം, സൂര്യാഘാതം എന്നിവ പ്രതിരോധിക്കാൻ ധാരാളം വെള്ളം കുടിക്കണം
2. നിർജലീകരണം വർദ്ധിപ്പിക്കുന്ന മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ ഒഴിവാക്കണം
3. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കണം
4. പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്
5. പകൽ സമയങ്ങളിൽ ആവശ്യത്തിന് വിശ്രമമെടുക്കണം
മൃഗങ്ങളും തളരുന്നു
1. കനത്ത ചൂടിൽ മനുഷ്യർക്കൊപ്പം മൃഗങ്ങളും തളരുന്നു
2. ദീർഘനേരം സൂര്യരശ്മികളേൽക്കുന്നത് നിർജലീകരണമുണ്ടാക്കും
3. വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പാക്കണം
4. കന്നുകാലികൾ തീറ്റിയെടുക്കാൻ മടികാണിക്കും
5. പാലിന്റെ അളവ് ഒന്ന് മുതൽ രണ്ട് ലിറ്റർ വരെ കുറയും
6. രോഗ ലക്ഷണങ്ങൾ കണ്ടാൽ മൃഗാശുപത്രിയിൽ ബന്ധപ്പെടണം
""
ചൂടിന്റെ കാഠിന്യം അപ്രതീക്ഷിതമായി വർദ്ധിച്ചതിനാൽ സൂര്യാഘാതത്തിന് സാദ്ധ്യതയേറെയാണ്. പകൽ സമയം ധാരാളം വെള്ളം കുടിക്കണം. സൂര്യരശ്മികൾ നേരിട്ട് ശരീരത്തിൽ പതിക്കാതെ സൂക്ഷിക്കണം.
ആരോഗ്യവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |