ആലപ്പുഴ: സാക്ഷരതാ ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലംവരെ തുടർ വിദ്യാഭ്യാസം നൽകുന്ന അതുല്യം ആലപ്പുഴ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങൾ എന്നിവരുടെ സംയുക്തയോഗം ചേർന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. നിരക്ഷരർ, നാല്, ഏഴ്, പത്ത്, പ്ളസ് വൺ ക്ളാസുകൾ വിജയിക്കാത്തവർ എന്നിങ്ങനെ തിരിച്ചാണ് പഠനം. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ വെളിയനാട്, ചെന്നിത്തല, പാണ്ടനാട്, താമരക്കുളം, പത്തിയൂർ, കുമാരപുരം, പുറക്കാട്, തകഴി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, തൈക്കാട്ടുശേരി, കുത്തിയതോട് എന്നിങ്ങനെ 12 ഗ്രാമപഞ്ചായത്തുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
26ന് ഈ പഞ്ചായത്തുകളിൽ സർവേ നടത്തി പഠിതാക്കളെ കണ്ടെത്തും. ഇവരിൽ സാക്ഷരതാ കോഴ്സിൽ ഉൾപ്പെടുത്തുന്നവരുടെ ക്ലാസുകൾ 31ന് ആരംഭിക്കും. മാർച്ച് 27ന് പരീക്ഷ നടത്തും. അടുത്ത വർഷം മറ്റ് പഞ്ചായത്തുകളിലും നടപ്പാക്കും.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്. താഹ അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ് എന്നിവർ സംസാരിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.വി. രതീഷ് പദ്ധതി രൂപരേഖ അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആശ.വി. നായർ, എ.എസ്. സുദർശനൻ, കെ. സുദർശനാഭായി, ബിന്ദു പ്രദീപ്, എസ്. അജയകുമാർ, എൽ. ഉഷ, വത്സല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. അഞ്ജു, ജി. ആതിര, ബിനിത പ്രമോദ്, ഗീത ബാബു, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങളായ പി. ജ്യോതിസ്, തിലകരാജ്, മറ്റു ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
""
അഞ്ചുവർഷം കൊണ്ട് അൻപത് വയസിൽ താഴെയുള്ള എല്ലാവർക്കും ഹയർ സെക്കൻഡറി യോഗ്യത ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കെ.ജി. രാജേശ്വരി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |