തിരുവനന്തപുരം: കോൺഗ്രസിലെ അവശേഷിക്കുന്ന പുനഃസംഘടനയിൽ ഗ്രൂപ്പ് നേതാക്കൾ നിർദ്ദേശിക്കുന്നവരെയും പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉറപ്പ് നൽകി.
ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനായിരുന്നു ഇരുനേതാക്കളെയും വസതികളിലെത്തി സുധാകരൻ കണ്ടത്. ശേഷിക്കുന്ന പാർട്ടി പുനഃസംഘടനയിൽ മുതിർന്ന നേതാക്കളെയും വിശ്വാസത്തിലെടുക്കണമെന്ന ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച.
കെ.പി.സി.സി സെക്രട്ടറിമാർ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ പുനഃസംഘടനയാണ് അവശേഷിക്കുന്നത്. ഇതിനുള്ള മാനദണ്ഡം തയ്യാറാക്കുന്നതിനായി മുതിർന്ന നേതാക്കളുടെ അഭിപ്രായവും കേൾക്കും. മാനദണ്ഡപ്രകാരം മുതിർന്ന നേതാക്കൾ നൽകുന്ന പേരുകളിൽ നിന്ന് അർഹരായവരെ പരിഗണിക്കും.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. അതിനുശേഷം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് അനുനയനീക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിലാണിപ്പോൾ സുധാകരന്റെ ഇടപെടലോടെ മഞ്ഞുരുകലുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |