വാഷിംഗ്ടൺ : കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഹിമാനികൾ 10 വർഷത്തിനുള്ളിൽ ഇല്ലാതാകുമെന്ന് റിപ്പോർട്ട്. ത്വയ്റ്റസ് ഹിമാനികളിലാണ് വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നത്. ബ്രിട്ടനോളം വലിപ്പമുള്ള പ്രദേശമാണിത്. പ്രതിവർഷം 50 ലക്ഷം കോടി ടൺ മഞ്ഞാണ് സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ പ്രദേശത്ത് മഞ്ഞുരുകുന്ന തോത് വർദ്ധിച്ച് വരികയാണ്.
ഇത് ആഗോള സമുദ്ര നിരപ്പുയരാൻ കാരണമാകും. കഴിഞ്ഞ 30 വർഷത്തിനിടെ ത്വയ്റ്റസിൽ മഞ്ഞുരുകുന്ന നിരക്കിൽ പതിന്മടങ്ങ് വർദ്ധനവാണുണ്ടായത്.
അതിനാൽ അടുത്ത 10 വർഷത്തിനുള്ളിൽ ഇവിടെയുള്ള ഹിമാനികൾ ഉരുകിത്തീരാനുള്ള സാദ്ധ്യതയേറെയാണെന്ന് ഇന്റർനാഷണൽ ത്വയ്റ്റസ് ഗ്ലേസിയർ കൊളാബറേഷൻ (ഐ.ടി.ജി.സി) എന്ന സംഘടന പ്രതികരിച്ചു. സമുദ്ര ജലത്തിന്റെ താപനിലയിലുണ്ടായ വർദ്ധനവാണ് മഞ്ഞുപാളികൾ ഉരുകിത്തീരാനുള്ള പ്രധാന കാരണം. മഞ്ഞുപാളികളിൽ ഏതിലെങ്കിലും ഒന്നിലുണ്ടാകുന്ന വിള്ളലുകൾ മറ്റുള്ളവയേയും ബാധിക്കുന്നു.
വേനൽക്കാലങ്ങളിൽ പഠനം
അന്റാർട്ടിക്കയിലെ ഓരോ വേനൽക്കാലത്തും ഒരു സംഘം ഗവേഷകർ ഹിമാനികളുടെ സ്വഭാവസവിശേഷതയെ കുറിച്ച് പഠനങ്ങൾ നടത്താറുണ്ട്. 'ബോട്ടി മക്‌ബോട്ട് ഫേസ്' എന്ന മുങ്ങിക്കപ്പലാണ് ഇത്തവണത്തെ പര്യവേഷണ സംഘം യാത്ര തിരിച്ചത്. നാല് ദിവസം വരെ തുടർച്ചയായി പര്യവേഷണത്തിൽ ഏർപ്പെടാൻ ഈ മുങ്ങക്കപ്പലിന് സാധിക്കും. കടലിന്റെ അടിത്തട്ടിലെ വസ്തുക്കളുമായി കൂട്ടിയിടി ഉണ്ടാകാത്ത രീതിയുള്ള സാങ്കേതിക വിദ്യയാണ് മുങ്ങിക്കപ്പലിൽ ഉപയോഗിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |