വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടി അടച്ചിട്ട് മൂന്ന് മാസമാകുന്നു. കല്ലാർ വാർഡിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സെപ്തംബർ 23 നാണ് പൊൻമുടി അടച്ചത്. രോഗവ്യാപനം കുറയുമ്പോൾ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പലകാരണങ്ങളാൽ നീളുകയായിരുന്നു.
ഒക്ടോബർ, നവംബർ മാസങ്ങളിൽ പൊൻമുടി മേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാകുകയും റോഡ് തകരുകയും ചെയ്തിരുന്നു. ഇതോടെ പൊൻമുടി തുറക്കൽ അനിശ്ചിതത്വത്തിലായി. വാമനപുരം, അരുവിക്കരമ മണ്ഡലങ്ങളുടെ പരിധിയിലാണ് പൊൻമുടി. കല്ലാർ ഗോൾഡൻവാലി കഴിഞ്ഞാൽ വാമനപുരം മണ്ഡലമാകും. റോഡ്പണി പൂർത്തിയായാൽ മാത്രമേ പൊൻമുടി തുറക്കാനാകൂവെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
ലോക്ക്ഡൗണിന്റ ഭാഗമായി പൊൻമുടി എട്ട് മാസത്തോളം അടച്ചിട്ടിരുന്നു. ഇതിന് ശേഷം തുറന്നപ്പോൾ ടൂറിസ്റ്റുകളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പലപ്പോഴും ടൂറിസ്റ്റുകളുടെ കുത്തൊഴുക്കുമൂലം കല്ലാറിൽ വച്ച് മടക്കി അയയ്ക്കുകയും ചെയ്തിരുന്നു. ദിനംപ്രതി പതിനായിരക്കണക്കിന് സഞ്ചാരികൾ എത്തിയതുമൂലം വനംവകുപ്പിന് ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും ലഭിച്ചിരുന്നു. എന്നാൽ തുറന്ന് മൂന്ന് മാസം പിന്നിട്ടപ്പോൾ പൊൻമുടിക്ക് വീണ്ടും ശനിദശയായി. റോഡ് പണി പൂർത്തീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കനത്ത മഴയിൽ റോഡ് തകർന്നു
പൊൻമുടി പതിനൊന്നാംവളവിന് സമീപം മഴയത്ത് റോഡ് തകർന്നിരുന്നു. ഇവിടെ വാമനപുരം എം.എൽ.എ ഡി.കെ. മുരളി ഇടപെട്ടതിനെ തുടർന്ന് ഫണ്ട് അനുവദിക്കുകയും റോഡ് പണി ആരംഭിക്കുകയും ചെയ്തു. നിർമ്മാണപ്രവർത്തനങ്ങൾ ഏറക്കുറെ പൂർത്തിയാക്കി. എന്നാൽ അരുവിക്കര മണ്ഡലത്തിന്റെ പരിധിയിലുള്ള കല്ലാർ ഗോൾഡൻവാലിയിൽ പണി ഇഴയുകയാണ്. ഇവിടെ കനത്ത മഴയത്ത് റോഡിന്റെ ഒരു വശം ഇടിഞ്ഞ് വീണിരുന്നു.
അടച്ചിട്ടിരുന്നപ്പോൾ വികസന പ്രവർത്തനങ്ങൾ
പൊൻമുടി അടച്ചിട്ടിരുന്നപ്പോൾ സഞ്ചാരികളെ ആകർഷിക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനുമായി ലക്ഷക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കിയത്. പൊൻമുടി അപ്പർസാനിറ്റോറിയത്തിൽ പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മിച്ചു. ലോവർ സാനിറ്റോറിയത്തിൽ അനവധി നിർമ്മാണപ്രവർത്തനങ്ങൾ നടപ്പിലാക്കുകയും പൊൻമുടിയുടെ മുഖച്ഛായ തന്നെ മാറ്റുകയും ചെയ്തു.
സന്ദർശകർ എത്തുന്നുണ്ട്
അടഞ്ഞുകിടക്കുകയാണെങ്കിലും ധാരാളം പേർ പൊൻമുടി സന്ദർശനത്തിനായി കല്ലാറിൽ എത്തുന്നുണ്ട്. ഇവരെ ചെക്ക് പോസ്റ്റിൽ വച്ച് വനപാലകരും, പൊലീസും മടക്കി അയയ്ക്കുകയാണ്. എന്നാൽ പൊൻമുടിയിലേക്കുള്ള ബസുകളിൽ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. അപകടം നിറഞ്ഞ റോഡിലൂടെയാണ് ബസ് ഒാടിക്കൊണ്ടിരിക്കുന്നത്.
ക്രിസ്മസും, ന്യൂ ഇയറും മുൻനിറുത്തി പൊൻമുടി അടിയന്തരമായി തുറക്കണം. റോഡ് നിർമ്മാണപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കണം. സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
പൊന്മുടി സംരക്ഷണസമിതി ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |