കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിക്കുകയും ചിലയിടങ്ങളിൽ ഗതാഗതം നിരോധിക്കുകയും ചെയ്തതോടെ ബസുകളിൽ യാത്രചെയ്യുന്നവർ 'നിർബന്ധ'മായും നഗരം ചുറ്റിയടിക്കേണ്ട ഗതികേട്. പലേടത്തും ബസുകൾ യു ടേൺ എടുക്കുകയോ നടുറോഡിൽ തിരിക്കുകയോ ചെയ്തുവേണം യാത്രതുടരാനെന്ന അവസ്ഥയിലായി.
ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ചിന്നക്കടയിൽ നിന്ന് റെയിൽവേ സ്റ്റേഷൻ വഴി കൊട്ടിയം, കണ്ണനല്ലൂർ ഭാഗത്തേക്കുള്ള വാഹനങ്ങളാണ്. ചിന്നക്കടയിൽ നിന്ന് റെയിൽവേ സ്റ്റേഷൻ വരെയുള്ള യാത്രയ്ക്ക് അഞ്ചുമിനിട്ടിൽ താഴെമാത്രം മതി. ഇതിനിടയിൽ കുറഞ്ഞത് രണ്ടിടത്തെങ്കിലും യു ടേൺ എടുക്കണം. ചിലപ്പോൾ അത് മൂന്നിടത്തുവരെ ആയേക്കാം.
കണ്ണനല്ലൂർ ഭാഗത്തേക്കുള്ള ബസുകളിൽ മിക്കതും റെയിൽവേ സ്റ്റേഷനിലെത്തി തിരിച്ചാണ് യാത്ര തുടരുന്നത്. ചില ബസുകൾ റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പ് ഒഴിവാക്കുന്നുമുണ്ട്. വർഷങ്ങൾക്ക് മുൻപ് ചിന്നക്കട മേൽപ്പാലം പുനർനിർമ്മിച്ച ശേഷം നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ അശാസ്ത്രീയ ഗതാഗത പരിഷ്കരണത്തിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് മൂലകാരണം.
സൂചന ബോർഡുകളില്ല
മറ്റുള്ള വാഹന യാത്രക്കാരിൽ ഭൂരിഭാഗവും റോഡുകളിൽ ഗതാഗതം നിരോധിച്ചിട്ടുണ്ടെന്നറിയുന്നത് അവിടെയെത്തുമ്പോൾ മാത്രമാണ്. വഴി തിരിച്ചു വിടാനായി സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്നുള്ളതാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. ഗതാഗത നിരോധനം ഏർപ്പെടുത്തുന്നതിന് മുൻപ് മാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നൽകുകയും നിയന്ത്രണത്തിനായി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്, പൊലീസ് എന്നിവരെ അറിയിക്കുകയും വേണമെന്നാണ് ചട്ടം. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പണികൾ നടത്തുന്നത്.
ചിന്നക്കടയിൽ നിന്നുള്ള ബസ് യാത്ര
കോൺവെന്റ് ജംഗ്‌ഷനിലെത്തി യു ടേൺ എടുത്ത് റെയിൽവേ സ്റ്റേഷൻ
കണ്ണനല്ലൂർ, കൊട്ടിയം ഭാഗത്തേക്ക് ആർ ക്യാമ്പ് ആർ.ഒ.ബി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ യു ടേൺ
ചിലബസുകൾ റെയിൽവേ സ്റ്റേഷൻ ഒഴിവാക്കി എ.ആർ. ക്യാമ്പിന് സമീപം യു ടേൺ എടുത്ത് തുടർ യാത്ര
ചിന്നക്കട ക്ളോക്ക് ടവർ ബസ് ബേയിൽ എത്താതെ നേരെ റെയിൽവേ സ്റ്റേഷനിലെത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ
കണ്ണനല്ലൂരിൽ നിന്നെത്തുന്നവ റെയിൽവേ സ്റ്റേഷന് സമീപം എ.ആർ ക്യാമ്പ് റോഡിൽ തിരിച്ച് തിരികെ കർബല, കോളേജ് ജംഗ്‌ഷൻ വഴി ചിന്നക്കടയിലേക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |