കോട്ടയം: പക്ഷിപ്പനിയിൽ നട്ടെല്ലൊടിഞ്ഞ് കിടക്കുകയാണ് താറാവ് വിപണി. ക്രിസ്‌മസ് വിപണി പ്രതീക്ഷിച്ച് താറാവിനെ വളർത്തിയ കർഷകർക്കും വാങ്ങിക്കൂട്ടിയ ഇടനിലക്കാർക്കും തിരിച്ചടിയായി. ജില്ലയിൽ താറാവു കൃഷി ഏറ്റവും കൂടുതലായി നടക്കുന്ന വെച്ചൂർ, അയ്മനം, കല്ലറ, കുമരകം പഞ്ചായത്തുകളിൽ പക്ഷിപ്പനി നാശം വിതച്ചു. രോഗം സ്ഥിരീകരിക്കും മുന്നേ വെച്ചൂരിൽ പതിനായിരത്തിലേറെ താറാവുകൾ ചാവുകയും ചെയ്തു. കഴിഞ്ഞ ക്രിസ്‌മസ് കാലവും പക്ഷിപ്പനി താറാവ് കർഷകർക്ക് ഇരുട്ടടി നൽകിയിരുന്നു. കൊവിഡിന് ശേഷം ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയവരാണ് വെട്ടിലായത്. ഡ്രസ് ചെയ്യാത്ത താറാവിനെ 300 രൂപയ്ക്കും ഡ്രസ് ചെയ്തതിന് 350 രൂപയ്ക്കുമായിരുന്നു വിറ്റിരുന്നത്. പക്ഷിപ്പനിക്ക് മുൻപ് ദിവസം 30 താറാവുകളെ വരെ വിറ്റിരുന്നവർക്ക് ഒരു താറാവിനെ പോലും വിൽക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി.
കോഴിയുടെ വില ഉയരുന്നു
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ക്രിസ്‌മസ് ആഘോഷിക്കാൻ കോഴിയിറച്ചിയെ ആശ്രയിക്കാമെന്നു കരുതിയവർക്കും തിരിച്ചടിയായി. നൂറിലെത്തിയ ചിക്കൻ വില ക്രിസ്മസ് അടുത്തതോടെ വീണ്ടും ഉയരുന്നു. നോയമ്പിന് ശേഷം ഡിമാൻഡ് കൂടുന്നതിനാൽ വിലയും ഉയരുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
കൊവിഡ് പ്രതിസന്ധിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞതാണ് വില ഉയരാൻ കാരണമായി ഇപ്പോഴും വ്യാപാരികൾ പറയുന്ന ന്യായം. മുൻപ് 150 രൂപ വരെയെത്തിയ ഇറച്ചി വില പിന്നീട് 100 രൂപയിലും താഴ്ന്നിരുന്നെങ്കിലും കഴിഞ്ഞയാഴ്ച മുതൽ വർദ്ധിക്കുകയാണ്. ഒരാഴ്ച കൊണ്ടു മാത്രം കിലോയ്ക്ക് 15 രൂപയുടെ വർദ്ധനവുണ്ടായി. പച്ചക്കറിക്ക് തീവിലയായതോടെ ബദൽ എന്ന രീതിയിൽ ജനങ്ങൾ കോഴിയിറച്ചിയിലേയ്ക്ക് തിരിഞ്ഞതും ഡിമാന്റ് വർദ്ധിക്കാൻ കാരണമായി. പക്ഷിപ്പനിയെത്തുടർന്ന് താറാവു വിപണിയിലുണ്ടായ അനാവശ്യ പ്രചാരണങ്ങളും കോഴിയിറച്ചിയുടെ ഡിമാന്റ് വർദ്ധിപ്പിച്ചു.
പക്ഷിപ്പനി മൂലം കൊന്ന താറാവുകൾ: 33,934
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |