ന്യൂഡൽഹി : രാജ്യസഭയിൽ മോശം പെരുമാറ്റം നടത്തിയതെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത എം.പിമാരിൽ അഞ്ചു പാർട്ടിക്കാരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്രസർക്കാർ. സി.പി.എമ്മിലെ എളമരം കരീം, സി.പി.ഐയുടെ ബിനോയ് വിശ്വം, ആറ് കോൺഗ്രസ് എം.പിമാർ, ശിവസേന എം.പി അനിൽദേശായി, തൃണമൂൽ കോൺഗ്രസിന്റെ എം.പി ഡോളാ സെൻ, ശാന്ത ഛേത്രി എന്നീ 12 എം.പിമാരെയാണ് ആഗസ്റ്റ് 11ന് സസ്‌പെൻഡ് ചെയ്തിരുന്നത്. ഇവരിൽ അഞ്ചു പാർട്ടിക്കാരെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അഞ്ചു പാർട്ടിക്കാരെ ചർച്ചയ്ക്ക് വിളിച്ചത് പ്രതിപക്ഷ എംപിമാരെ ഭിന്നിപ്പിക്കാനുള്ള നീക്കമാണെന്നും നാളെ 9.45 ന് ചേരുന്ന പ്രതിപക്ഷയോഗത്തിൽ സർക്കാരുമായി സംസാരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്നും ബിനോയ് വിശ്വം എം.പി പറഞ്ഞു.
പെഗാസസ് വിഷയത്തിലെ അന്വേഷണവും പാർലമെന്റിൽ ചർച്ചയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. തുടർന്ന് എം.പിമാരെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. എം.പിമാർ സ്പീക്കറോടും സഭയോടും മാപ്പുപറഞ്ഞാൽ സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാമെന്ന് പാർലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു. എന്നാൽ മാപ്പു പറയാൻ ഞങ്ങൾ സവർക്കറല്ലെന്നായിരുന്നു ബിനോയ് വിശ്വം പ്രതികരിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |