അബുദാബി: യു.എ.ഇയിൽ കൃത്രിമ ക്രിസ്മസ് ട്രീകളുടെ വില മൂന്നിരട്ടിയായി വർദ്ധിച്ചു. കണ്ടെയ്‌നർ ക്ഷാമം മൂലം അമേരിക്കയിൽ നിന്ന് യഥാർത്ഥ ക്രിസ്മസ് ട്രീ എത്താൻ വൈകിയതോടെയാണിത്. ഒക്ടോബറിൽ സാധാരണയായി രാജ്യത്ത് ഫിർ മരങ്ങളുടെ ചില്ലകളാൽ തയ്യാറാക്കുന്ന ക്രിസ്മസ് ട്രീകൾ എത്താറുണ്ട്. എന്നാൽ,
ഇപ്രാവശ്യം രണ്ടര മാസം വൈകിയാണ് ഇവ എത്തിയത്. അപ്പോഴേക്കും പലരും കൃത്രിമ ട്രീ കൂടുതൽ വില കൊടുത്ത് വാങ്ങിയിരുന്നു. ഇത് ഫിർ മരങ്ങളുടെ ഇറക്കുമതിക്കാർക്ക് വൻ നഷ്ടം ഉണ്ടാക്കി. ഇറക്കുമതി ചെയ്ത 3000 ത്തോളം ക്രിസ്മസ് ട്രീകളിൽ പകുതിയിലേറെയും കെട്ടിക്കിടക്കുകയാണ്. ബാക്കിയുള്ളവ കുറഞ്ഞ വിലയ്ക്ക് വിൽക്കും. അരിസോണയിലെ കാട്ടിൽ നിന്ന് ഹെലികോപ്റ്റർ ഉപയോഗിച്ച് മുറിച്ച് ഐസ് നിറച്ച കണ്ടെയ്‌നറുകളിലാക്കി വലിയ കപ്പലുകളിൽ ചൈന വഴിയാണ് ഈ ട്രീകൾ യു.എ.ഇയിൽ എത്തിച്ചത്. കണ്ടെയ്‌നറുകളിൽ ഇവ ഒന്നര മാസത്തോളവും പുറത്തെടുത്താൽ ഒരു മാസത്തോളവും കേടുകൂടാതെ ഇരിക്കും. അമേരിക്ക, ഹോളണ്ട്, കാനഡ എന്നിവിടങ്ങളിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്യുന്നത്
2 മീറ്റർ ഉയരമുള്ള കൃത്രിമ ട്രീ - വില 900 ദിർഹം ( 18,698.44 ഇന്ത്യൻ രൂപ)
നേരത്തെ 300 ദിർഹം ( 6,232.82 ഇന്ത്യൻ രൂപ)
ഫിർ ക്രിസ്മസ് ട്രീ 150 സെമീ - 350 ദിർഹം ( 7,271.62 ഇന്ത്യൻ രൂപ)
180 സെമീ - 470 ദിർഹം ( 9,764.74 ഇന്ത്യൻ രൂപ)
210 സെമീ - 510 ദിർഹം ( 10,595.79 ഇന്ത്യൻ രൂപ)
ചരക്കുനീക്കം അവതാളത്തിൽ: വിലക്കയറ്റം രൂക്ഷം
കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ എത്തിയ കണ്ടെയ്‌നറുകൾ ഓഫ് ലോഡ് ചെയ്യാതെ കെട്ടിക്കിടന്നത് ചരക്കുനീക്കത്തെ കാര്യമായി ബാധിച്ചു. കണ്ടെയ്‌നർ ക്ഷാമത്തിൽ ഇരട്ടിയിലേറെ തുക കൊടുത്താണ് പല രാജ്യക്കാരും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. ഇത് മറ്റെല്ലാ സാധനങ്ങളുടെയും വിലക്കയറ്റത്തിനും കാരണമായെങ്കിലും കണ്ടെയ്‌നർ കമ്പനികൾക്ക് ഗുണമായി.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |