കൊച്ചി: മുള ഉത്പന്നങ്ങൾ, പനമ്പ് കയർ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനത്തിനായി ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മറൈൻ ഡ്രൈവിൽ 18-ാമത് കേരള ബാംബു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരമ്പരാഗത ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണന സാദ്ധ്യത പഠിക്കാനായി ചുമതലപ്പെടുത്തിയ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സംഭരണം, ലോജിസ്റ്റിക്‌സ് എന്നിവ വെല്ലുവിളി ആണെങ്കിലും ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വിപണനം ഉറപ്പുവരുത്താൻ സാധിക്കും. കാക്കനാട് 15 ഏക്കറിൽ കിൻഫ്ര നിർമിക്കുന്ന ട്രേഡ് സെന്റർ 2 വർഷത്തിനകം യാഥാർത്ഥ്യമാകും. ഇതോടെ എക്‌സിബിഷനുകൾക്ക് സ്ഥിരം വേദിയുണ്ടാകും. കൺവെൻഷൻ സെന്ററും ഇതിന്റെ ഭാഗമായുണ്ടാകും.മുള ഉത്പന്നങ്ങളുടെ വിപണി ശക്തിപ്പെടുത്താൻ വർഷത്തിൽ ഒരു തവണ മേള മാത്രം പോര. ബാംബു കോർപ്പറേഷന്റെ 5 സ്ഥിരം സ്റ്റോറുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുമെന്നും പി.രാജീവ് പറഞ്ഞു.
ചടങ്ങിൽ ടി. ജെ വിനോദ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു . കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ പ്രത്യേക പ്രഭാഷണം നടത്തി.വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും നാഷണൽ ബാംബൂ മിഷൻ കേരളയുടെ മിഷൻ ഡയറക്ടറുമായ എസ്. ഹരികിഷോർ, കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, സംസ്ഥാന ബാംബൂ കോർപ്പറേഷൻ എംഡി അബ്ദുൽ റഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |