ജില്ലാ പൊലീസ് നേതൃത്വം പ്രതിക്കൂട്ടിൽ
ആലപ്പുഴ: മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി വെട്ടേറ്റ് മരിച്ചത് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന് അരക്കിലോമീറ്ററിനുള്ളിലാണെങ്കിൽ ആലപ്പുഴയിൽ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടത് ജില്ലാ പൊലീസ് ആസ്ഥാനത്തിന് വിളിപ്പാട് അകലെയാണ്. രണ്ടും ആലപ്പുഴ സബ് ഡിവിഷന് കീഴിൽ. ഒരേ ഡിവൈ.എസ്.പിയുടെ കീഴിൽ മണിക്കൂറുകൾക്കുള്ളിൽ കൊലപാതകങ്ങൾ അരങ്ങേറിയപ്പോൾ കാഴ്ചക്കാരാകാനേ പൊലീസിന് കഴിഞ്ഞുള്ളൂ.
മണ്ണഞ്ചേരിയിൽ പൊലീസ് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ആലപ്പുഴ നഗരത്തിൽ ശനിയാഴ്ച രാത്രി പൊലീസ് പരിശോധന ദുർബലമായിരുന്നു. അതാണ് നേരം നന്നേ പുലർന്നശേഷം ബൈക്കുകളിൽ വന്ന് കൊലയാളികൾക്ക് രൺജിത്തിന്റെ ജീവനെടുക്കാൻ സഹായകമായത്.
രഹസ്യം തിരിച്ചറിയാത്ത പൊലീസ്
രഹസ്യാന്വേഷണ വിഭാഗത്തിലെ വീഴ്ചയാണ് കൊലപാതകവും അക്രമവും വർദ്ധിക്കാൻ കാരണമെന്നാണ് ആക്ഷേപം. രാഷ്ട്രീയസ്വാധീനത്തിന്റെ പേരിൽ സുഖലാവണമായി പലരും രഹസ്യാന്വേഷണ വിഭാഗത്തിൽ കയറിപ്പറ്റിയതായും ആക്ഷേപമുണ്ട്. എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പടുത്തിയപ്പോൾ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പ്രധാന നേതാക്കളുടെ സുരക്ഷ പോലും ശ്രദ്ധിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞില്ലെന്നതിന് തെളിവാണ് നഗരമദ്ധ്യത്തിൽ സൂര്യനുദിച്ച ശേഷം നടന്ന കൊലപാതകം.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ പട്രോളിംഗ് നടത്താനും കഴിഞ്ഞില്ല. പൊലീസിന്റെ ശ്രദ്ധ ഒരുഭാഗത്ത് മാത്രമെന്ന് കണ്ടതോടെയാണ് നഗരത്തിൽ കൊലപാതകം അരങ്ങേറിയത്. ആറു ബൈക്കുകളിലായി 12ഓളം പേർ ബി.ജെ.പി നേതാവിനെ കൊലപ്പെടുത്താൻ ബൈക്കിലെത്തുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ തന്നെ ആലപ്പുഴ ക്രമസമാധാന നില തകർന്നുവെന്നതിന് തെളിവാണ്.
സൗത്ത് പൊലീസ് സ്റ്റേഷന് 500 മീറ്റർ അകലെ കൊലനടത്തിയ ശേഷം വന്ന വഴിയിലൂടെ തന്നെയാണ് ഇവർ തിരികെപ്പോയത്. 10 മിനിട്ടോളം ഈ ഭാഗങ്ങളിൽ പ്രതികൾ നിലയുറപ്പിച്ചിരുന്നുവെന്നും വ്യക്തമാണ്. സംഭവങ്ങൾക്ക് ശേഷവും പൊലീസിന്റെ ഭാഗം ന്യായീകരിച്ചാണ് ജില്ലാ പൊലീസ് മേധാവി നിലകൊണ്ടത്. രണ്ട് കൊലപാതകങ്ങൾക്ക് ശേഷമാണ് ജില്ലയിലാകെ പൊലീസ് ഉണർന്നത്. പൊലീസ് നിഷ്‌ക്രിയമാണെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ ആരോപിച്ചപ്പോഴാണ് വാഹനങ്ങൾ പരിശോധിക്കുന്നതും നിരവധിപ്പേരെ കസ്റ്റഡിയിലെടുക്കുന്നതും. ആർ.എസ്.എസ് -എസ്.ഡി.പി.ഐ സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന മണ്ണഞ്ചേരി പോലുള്ള സ്ഥലത്ത് പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കാറില്ലെന്നാണ് ആക്ഷേപം. ആലപ്പുഴ നഗരത്തിൽ ഒരുമാസം മുമ്പ് ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ഒരു യുവാവ് ബോംബ് പൊട്ടി മരിക്കുകയും ചെയ്തത് യഥാസമയം പൊലീസിന്റെ ഇടപെടൽ ഉണ്ടാകാതിരുന്നത് കൊണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |