ന്യൂഡൽഹി: വിവാഹപ്രായം ഉയർത്താനുള്ള ബില്ലിനെ പാർലമെന്റിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കും. എന്നാൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുണ്ട്. കെ.സി.വേണുഗോപാൽ ബില്ലിനെതിരായ നിലപാടെടുത്തപ്പോൾ പി. ചിദംബരം പിന്തുണയ്‌ക്കുകയാണ് ചെയ്തത്.
ബില്ല് ധൃതി പിടിച്ച് നിയമാക്കേണ്ടതില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റിയോ സെലക്ട് കമ്മിറ്റിയോ ജോയിന്റ് പാർലമെന്റ് കമ്മിറ്റിയോ പരിശോധിക്കണം. വ്യത്യസ്ത അഭിപ്രായങ്ങൾ വന്ന സാഹചര്യത്തിൽ എല്ലാ വിഭാഗങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ബില്ലിനെ ശക്തമായി എതിർക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയും വ്യക്തമാക്കി. ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്. മുസ്ലിംലീഗ്, എം.ഐ.എം, സി.പി.ഐ, സമാജ് വാദി പാർട്ടി തുടങ്ങിയ സംഘടനകളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ശീതകാല സമ്മേളനം തീരാൻ നാല് ദിവസം മാത്രം ശേഷിക്കെ ഈ സമ്മേളനത്തിൽ ബില്ല് പാസ്സാക്കാനുള്ള സാദ്ധ്യത കുറവാണ്. സമ്മേളനത്തിന്റെ അജണ്ടയിൽ ബില്ല് ഉൾപ്പെടുത്തിയിട്ടില്ല. ഇന്ന് രാജ്യസഭയിൽ ബില്ല് കൊണ്ടുവരാൻ നീക്കമുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ വിഷയം സജീവമാക്കി നിർത്തുന്നത് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. യു പിയിൽ ബില്ലിനെ എതിർക്കുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിൽ പ്രതീക്ഷയർപ്പിക്കുകയാണ് സമാജ് വാദി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |