അമൃത്സർ: സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പഞ്ചാബിൽ മറ്റൊരു ആൾക്കൂട്ടക്കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തു. കപൂർത്തല ജില്ലയിലെ നിജാംപൂർ ഗ്രാമത്തിൽ സിക്ക് പതാകയായ നിഷാൻ സാഹിബിനെ അപമാനിച്ചുവെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം അതിക്രൂരമായി അടിച്ചു കൊന്നത്. പൊലീസുകാർ നോക്കി നില്‌ക്കെ ന്നലെ പുലർച്ചെ നാലോടെയാണ് ഗ്രാമത്തിലെ ഗുരുദ്വാരയിൽ നിന്ന് പ്രദേശവാസികൾ യുവാവിനെ പിടികൂടിയത്. പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഗ്രാമവാസികളുടെ മുന്നിൽ വച്ച് ചോദ്യം ചെയ്യണമെന്ന് സിക്ക് സംഘം ആവശ്യപ്പെട്ടു. തുടർന്നുണ്ടായ സംഘർഷത്തിനിടെ യുവാവിനെ ജനക്കൂട്ടം വടികളുപയോഗിച്ച് തല്ലിക്കൊല്ലുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊല്ലപ്പെട്ട യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ ഇയാളെ ഡൽഹിയിൽ നിന്ന് ഗൂഢ ഉദ്ദേശ്യത്തോടെ അയച്ചതാണെന്നും ഇയാളുടെ സഹോദരിയും മതനിന്ദ നടത്തിയതിന് സമാനമായ രീതിയിൽ മറ്റൊരു പുണ്യ സ്ഥലത്ത് കൊലപ്പെട്ടിട്ടുണ്ടെന്നും ഗുരുദ്വാരയുടെ മേൽനോട്ട ചുമതല വഹിക്കുന്ന അമർജിത് സിംഗ് ആരോപിച്ചു.
ശനിയാഴ്ച വൈകിട്ട് അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കടന്ന്,വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിന് മുന്നിലുള്ള വാളിൽ തൊടാൻ ശ്രമിച്ച യുവാവിനെയും വിശ്വാസികൾ തല്ലിക്കൊന്നിരുന്നു.
അമൃത്സറിലെയും കപൂർത്തലയിലെയും സംഭവങ്ങൾ നിർഭാഗ്യകരമാണ്. പഞ്ചാബിലെ ഐക്യം തകർക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ല.
-പഞ്ചാബ് ഡി.ജി.പി
വിശദ അന്വേഷണം നടത്തും
സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന മതനിന്ദ ശ്രമങ്ങളെ അപലപിച്ച പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ചന്നി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |