ചേർപ്പ് : ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി ഭാര്യയുടെ കുറ്റസമ്മതം. ഒരാഴ്ചയായി ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായെത്തിയ ഭാര്യ പൊലീസിന്റെ ചോദ്യം ചെയ്യലിനൊടുവിൽ കൊലപാതകവിവരം വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 12നായിരുന്നു സംഭവം. കുടുംബവഴക്കിനിടെ, വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് രേഷ്മ ബീവി (33) ഭർത്താവ് മൺസൂർ മാലിക്കിനെ (40) തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് രേഷ്മ ബീവിയും മൺസൂറിന്റെ സ്വർണപ്പണിശാലയിലെ തൊഴിലാളി ബീരുവും (33) ചേർന്ന് ഇവരുടെ വീടിന് പിൻഭാഗത്ത് മൃതദേഹം കുഴിച്ചുമൂടി. ഇന്നലെ രാവിലെ രേഷ്മബീവി ഭർത്താവിനെ കാണാനില്ലെന്ന് ചേർപ്പ് പൊലീസിൽ പരാതി നൽകാനെത്തി. പരാതിയെത്തുടർന്ന് പൊലീസ്, മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൺസൂർ മാലിക്കിന്റെ മൊബൈൽ പ്രദേശത്ത് തന്നെ ഉള്ളതായി അറിവ് ലഭിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് രേഷ്മ ബീവി കൊലപാതക വിവരം വെളിപ്പെടുത്തിയത്. പൊലീസ് രേഷ്മയെ കസ്റ്റഡിയിലെടുത്തു. ഇവരുടെ മക്കളെ ചൈൽഡ് വെൽഫെയർ സെന്ററിലേക്ക് മാറ്റി.
12 വർഷത്തോളമായി പാറക്കോവിലിൽ സ്വർണപ്പണി ചെയ്യുന്നയാളാണ് മൺസൂർ. വെസ്റ്റ് ബംഗാൾ സ്വദേശികളായ രേഷ്മയും മൻസൂറും ബീരുവും വാടക വീട്ടിലാണ് താമസം. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കുഴിച്ചിടാൻ സഹായിച്ച ബീരുവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പ്രതി ചേർക്കും.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ചേർപ്പ് സി.ഐ ടി. വി. ഷിബു, സെപ്ഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ പി.സി. ബിജുകുമാർ, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ് എന്നിവർ സ്ഥലത്തെത്തി. ഇന്ന് ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ഫോറൻസിക്ക് പരിശോധനകൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |