തിരുവനന്തപുരം/ കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര വാളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പി.ടി. ചാക്കോ നഗറിൽ സി.എഫ് 6/250ൽ തോമസ് കുട്ടി (75), ഭാര്യ ശാന്തമ്മ തോമസ് (71) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 6ഓടെ വാളകം മേഴ്സി ഹോസ്‌പിറ്റലിന് സമീപമായിരുന്നു അപകടം. തോമസ് കുട്ടിയുടെ അച്ഛന്റെ ഓർമ്മദിന ചടങ്ങുകൾക്കായി കോട്ടയം വാകത്താനത്തെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് സ്വന്തം കാറിലാണ് ഇവർ പുറപ്പെട്ടത്. തോമസുകുട്ടിയാണ് കാർ ഓടിച്ചിരുന്നത്. കാർ എതിർദിശയിൽ നിന്നുവന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഫയർഫോഴ്സും വാളകം എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥരുമാണ് മൃതദേഹങ്ങൾ പുറത്തെടുത്ത് കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി ജീവനക്കാരനായിരുന്ന തോമസുകുട്ടി സർവീസിൽ നിന്ന് വിരമിച്ച ശേഷം വഴുതയ്ക്കാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ റിട്ട. ജീവനക്കാരിയാണ് ശാന്തമ്മ. കോട്ടയം സ്വദേശികളായ ഇരുവരും വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്ന് രാവിലെ പൗഡിക്കോണത്തിന് സമീപത്തെ ശ്രീനക്ഷത്ര ഗ്യാലക്സിയിലെ വില്ലയിൽ പൊതുദർശനത്തിന് വച്ചശേഷം വൈകിട്ടോടെ തോമസ് കുട്ടിയുടെ കുടുംബവീടായ കോട്ടയം വാകത്താനം വെട്ടിയിൽ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും. ടെക്നോപാർക്ക് ജീവനക്കാരനായ ടോമാണ് മകൻ. മരുമകൾ: ഷാരിൻ.
പിതാവിന്റെ ഓർമ്മ ദിനം , തോമസിന്റെ അന്ത്യയാത്ര
കോട്ടയം: പിതാവിന്റെ ഓർമ്മ ദിനത്തിൽ പങ്കെടുക്കാനുള്ള തോമസ് വി. തോമസിന്റെയും കുടുംബത്തിന്റേയും വരവ് അന്ത്യയാത്രയായി. 40 വർഷമായി തിരുവനന്തപുരത്താണ് താമസിക്കുന്നതെങ്കിലും പിതാവ് തോമസിന്റെ (കുഞ്ഞ്) ഓർമ്മദിനത്തിൽ വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കൃത്യമായി എത്തുമായിരുന്നു.
തിരുവനന്തപുരം പി.ടി. ചാക്കോ നഗറിലാണ് തോമസും ഭാര്യ ശാന്തമ്മയും സ്ഥിര താമസം. ഇന്നലെയായിരുന്നു പിതാവിന്റെ ഓർമദിനം. ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനിടെ രാവിലെ 5.45നാണ് ഇരുവരേയും വിധി കവർന്നത്.
തോമസ്കുട്ടിക്ക് തിരുവനന്തപുരത്ത് ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിലും ശാന്തമ്മയ്ക്ക് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിലുമായിരുന്നു ജോലി. റിട്ടയർമെന്റിനുശേഷം തോമസ് മുത്തൂറ്റ് ഫൈനാൻസ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അതിനാലാണ് തിരുവനന്തപുരത്ത് തന്നെ തുടർന്നത്. ഏക മകൻ ടോം തോംസൺ തോമസ് ടെക്നോപാർക്കിലാണ്. എല്ലാ വിശേഷ ദിവസങ്ങളിലും കുടുബവുമൊത്ത് വാകത്താനത്തെ ബന്ധുവീട്ടിൽ തോമസ് എത്തിയിരുന്നു. തോമസിന്റെ വാകത്താനത്തെ വീടും സ്ഥലവും വിറ്റിരുന്നില്ല. വാകത്താനത്തെ കുടുംബ കല്ലറയിലാണ് സംസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |