കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടലക്ഷണം അന്തരീക്ഷ താപവർദ്ധനയാണ്. ഇതിനകം ആഗോള ശരാശരി താപനിലയിൽ 1.2 ഡിഗ്രി സെന്റി ഗ്രേഡിന്റെ വർദ്ധനവാണുള്ളത്. നിരന്തരമായ താപആഗിരണം മൂലം സമുദ്രങ്ങൾക്ക് ചൂടേറുന്നു. ഈ താപത്തിന് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ചുഴലിക്കാറ്റുകളുടെ എണ്ണത്തിലും തീവ്രതയിലുമുള്ള വർദ്ധന.
ചുഴലിക്കാറ്റുകൾ
2001 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ, അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 52 ശതമാനം വർദ്ധനവുണ്ടായതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അറബിക്കടൽ മേഖലയിൽ വർദ്ധിക്കുന്ന സമുദ്രോപരിതല താപനിലയാണ് ആ മേഖലയിൽ ചുഴലിക്കാറ്റുകൾ വർദ്ധിക്കാൻ പ്രധാന കാരണം. മനുഷ്യരുടെ ജീവിതശൈലികൾ വഴി അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങളും ബ്ലാക്ക് കാർബണുകളുൾപ്പെടെയുള്ള സൂക്ഷ്മകണങ്ങളും മാലിന്യങ്ങളും അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നു. അന്തരീക്ഷതാപനത്തിന്റെ സിംഹഭാഗവും സമുദ്രങ്ങൾ ഏറ്റുവാങ്ങുന്നു. ഒരു ചുഴലിക്കാറ്റ് സമുദ്രോപരിതലതാപനം മൂലം തീവ്രതയാർജ്ജിക്കാം.
മണിക്കൂറിൽ 118 മുതൽ 165 കിലോമീറ്റർ വരെ വേഗതയാർജിക്കുന്ന അതിതീവ്ര ചുഴലിക്ക ാറ്റുകളുടെ രൂപീകരണം അറബിക്കടൽ മേഖലയിൽ 150 ശതമാനം വർദ്ധിച്ചു. ചുഴലിക്കാറ്റ് നിലനില്ക്കുന്ന സമയദൈർഘ്യം 80 ശതമാനം വർദ്ധിച്ചപ്പോൾ, ഒരു അതിതീവ്ര ചുഴലിക്കാറ്റ് നിലനിൽക്കുന്ന സമയദൈർഘ്യം 260 ശതമാനം കൂടി. അറബിക്കടലിൽ രൂപംകൊള്ളുന്ന, പ്രത്യേകിച്ച് തുലാവർഷകാലത്ത്, ചുഴലിക്കാറ്റുകളുടെ തീവ്രത 20 ശതമാനം വർദ്ധിച്ചിട്ടുണ്ട്. മൺസൂൺ പൂർവമാസങ്ങളിൽ രൂപംകൊള്ളുന്ന ചുഴലിവാതങ്ങളിൽ വർദ്ധന 40 ശതമാനമാണ്.
അറബിക്കടലും ബംഗാൾ ഉൾക്കടലും ചേരുന്ന സമുദ്രമേഖലയെ സംബന്ധിച്ചിടത്തോളം 2018, 2019 വർഷങ്ങൾ ചുഴലിക്കാറ്റുകളുടെ വർഷമായിരുന്നു. 2018 ൽ ഈ മേഖലയിൽ രൂപംകൊണ്ടത് ആറ് ചുഴലിക്കാറ്റുകളായിരുന്നു. ഇതിൽ മൂന്നെണ്ണം അറബിക്കടലിലായിരുന്നു. ചുഴലിക്കാറ്റിന്റെ തട്ടകമായ ബംഗാൾ ഉൾക്കടലിനെ അറബിക്കടൽ ആദ്യമായി കടത്തിവെട്ടിയത് 2019ലായിരുന്നു. ഇതിൽ 'ക്യാർ" സൂപ്പർ സൈക്ലോൺ ആയി മാറി.
ഇന്ത്യ നിലകൊള്ളുന്ന വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ (അറബിക്കടൽ+ബംഗാൾ ഉൾക്കടൽ) ശരാശരി പ്രതിവർഷം അഞ്ച് ചുഴലിക്കാറ്റുകളാണ് രൂപമെടുക്കാറുള്ളത്. 20 വർഷത്തിനിടയിൽ ആദ്യമായാണ് ഏഴും എട്ടും (2018,2019) ചുഴലിക്കാറ്റുകൾ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി വീശിയത്. അറബിക്കടലിൽ തുലാവർഷ കാലത്ത് രൂപംകൊള്ളുന്ന ചുഴലിവാതങ്ങൾ ശക്തിപ്രാപിക്കാൻ രണ്ട് കാരണങ്ങളുണ്ട്. അറബിക്കടലിലെ ഉപരിതല താപനില ഈ ഘട്ടത്തിൽ മറ്റ് സമുദ്രങ്ങളെക്കാൾ ചൂടേറിയതായി മാറുന്നു.
ആഗോള താപനത്തിന്റെയും കാലാവസ്ഥവ്യതിയാനത്തിന്റെയും ഫലമായി ശൈത്യകാലത്ത് മൺസൂൺ ദുർബലമാവുന്നതാണ് മറ്റൊരു കാരണം. ഇന്ത്യൻ തീരങ്ങളെ ബാധിക്കുന്ന ചുഴലിക്കാറ്റുകൾ സാധാരണ ബംഗാൾ ഉൾക്കടലിലാണ് രൂപംകൊള്ളുക. ജനുവരി മുതൽ ഏപ്രിൽ വരെ അറബിക്കടലിൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നതായി കാണപ്പെട്ടിട്ടില്ല.
അറബിക്കടലിലെ താപനിലയിൽ സമീപ ദശകങ്ങളിൽ കാണപ്പെടുന്ന താപവർദ്ധന പലപ്പോഴും ബംഗാൾ ഉൾക്കടലിൽ അനുഭവപ്പെടുന്നതിനെക്കാൾ കൂടുതലാണ്. അറബിക്കടലിന്റെ പലഭാഗങ്ങളിലും 1.0 ഡിഗ്രി സെന്റിഗ്രേഡ് മുതൽ 1.4 ഡിഗ്രി സെന്റിഗ്രേഡ് വരെ വർദ്ധിച്ചിട്ടുണ്ടെന്ന് നിരീക്ഷണങ്ങൾ വെളിപ്പെടുത്തുന്നു. മൺസൂൺ കാലത്തെ ഡിപ്രെഷനുകൾ (മർദ്ദപതനങ്ങൾ ) മൺസൂൺ വ്യവസ്ഥയുടെ തന്നെ ഭാഗമാണ്. ഇത്തരം ന്യൂനമർദ്ദങ്ങൾ മൺസൂൺ കനക്കുന്നതിന് കാരണമാകുന്നു. കടലിലെ ന്യൂനമർദ്ദവ്യൂഹങ്ങൾ പലപ്പോഴും കരയിലേക്ക് സഞ്ചരിച്ച് ഉൾപ്രദേശങ്ങളിൽ മഴ നല്കും. തുലാമഴക്കാലത്ത് രൂപം പ്രാപിക്കുന്ന ന്യൂനമർദ്ദങ്ങൾ തുടർച്ചയായ കനത്ത മഴ നല്കുന്നതോടൊപ്പം ചുഴലിക്കാറ്റായി രൂപംമാറും. ഇത്തരം സാഹചര്യത്തിൽ മഴ കനക്കും.
ഒരു അഞ്ച് മണിക്കൂറിൽ 100 മില്ലീമീറ്റർ മഴയാണ് മേഘവിസ്ഫോടനമെന്ന ഗണത്തിൽ വരിക. മണിക്കൂറുകൾ തോറും ഇത്തരത്തിൽ മഴയുടെ കണക്കെടുക്കാൻ സ്വയം നിയന്ത്രിത മഴമാപിനി ഉപയോഗിച്ച് ചാർട്ടിൽ രേഖപ്പെടുത്തുന്ന സംവിധാനം വേണം. ഇത്തരം മഴമാപിനികൾ അപൂർവം ഗവേഷണ കേന്ദ്രങ്ങളിലേ സ്ഥാപിക്കപ്പെട്ടിട്ടുള്ളൂ.
കേരളത്തെ ബാധിച്ച ചുഴലിക്കാറ്റുകൾ
128 വർഷത്തിനിടെ പ്രധാനമായും അഞ്ച് ചുഴലിക്കാറ്റുകളാണ് കേരളത്തെ ബാധിച്ചത്. 'ഗജയും" (2018 നവംബർ 16), ഓഖിയും (2017 നവംബർ 28 ഡിസംബർ 7 ). നേരത്തെ 1912 ൽ രണ്ടു ചുഴലിക്കാറ്റുകളും 1925 ൽ ഒരു ചുഴലിക്കാറ്റും കേരള തീരംവഴി കടന്നു പോയതിന്റെ ഫലമായി നാശനഷ്ടങ്ങളുണ്ടായി. ഇവയൊന്നും കേരളത്തിലേക്ക് ആഞ്ഞടിച്ചിട്ടില്ല. മാറിയ കാലാവസ്ഥയിൽ അതിനുള്ള സാദ്ധ്യതകൾ മുൻകൂട്ടിക്കണ്ട് ദുരന്തലഘൂകരണ/നിർമ്മാർജ്ജന പ്രവർത്തനങ്ങൾ രൂപകല്പന ചെയ്യണം.
കേരളത്തിന്റെ തെക്ക് കോമോറിൻ കടലിൽ രൂപംകൊള്ളുന്ന നാലാമത്തെ മാത്രം ചുഴലിക്കാറ്റായിരുന്നു ഓഖി. 92 വർഷത്തിന് ശേഷമാണ് കേരളതീരം വഴി ഒരു ചുഴലിക്കാറ്റ് കടന്നുപോയത്. അറബിക്കടലും ബംഗാൾ ഉൾക്കടലും ചേർന്ന സമുദ്ര മേഖലയെ സംബന്ധിച്ചിടത്തോളം 2018, 2019 വർഷങ്ങൾ ചുഴലിക്കാറ്റുകളാൽ സമ്പന്നമായിരുന്നു. 2018ൽ ഏഴും 2019 ൽ എട്ടും ചുഴലിക്കാറ്റുകൾ ഇന്ത്യൻ കടലുകളിൽ രൂപംകൊണ്ടു. 2018 ൽ മൂന്നെണ്ണവും 2019 ൽ അഞ്ചെണ്ണവും അറബിക്കടലിൽ രൂപം പ്രാപിച്ചു. ഒരേസമയം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റുകൾ രൂപംകൊണ്ടതിനും 2018 സാക്ഷിയായി.
കർണാടക, ഗോവ, മഹാരാഷ്ട്ര, ദിയു - ദാമൻ, ഗുജറാത്ത് പ്രദേശങ്ങളെ അറബിക്കടലിലെ ചുഴലിക്കാറ്റുകൾ വട്ടംകറക്കാറുണ്ട്. കേരളത്തിൽ ഇതുവരെ ഒരു ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എങ്കിലും, ഓഖി പോലുള്ള ചുഴലികൾ കേരളതീരത്തിനടുത്തു കൂടി കടന്നുപോയപ്പോൾ തന്നെ നാം ദുരിതങ്ങൾ അനുഭവിച്ചു. 'ടൗട്ടെ" ചുഴലി കടന്നുപോയപ്പോഴും കേരളം മഴയിൽ കുതിർന്നു.
കാലാവസ്ഥാ വ്യതിയാനം
ഉയർത്തുന്ന ഭീഷണി
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കേരളതീരത്ത് ചുഴലിക്കാറ്റ് വീശിയടിക്കാനുള്ള സാദ്ധ്യതയോ ചുഴലിയുടെ പുറംമഴ ബാൻഡുകൾ തീരത്തിനകത്ത് പ്രവേശിക്കാനുള്ള സാദ്ധ്യതയോ ശക്തമാണ്. അറബിക്കടലിലെ ഒരു ചുഴലി കേരളത്തിന്റെ ഏതെങ്കിലും മേഖലയിൽ വീശിയടിച്ചാൽ ദുരന്തമുഖത്തെ നേരിടാൻ ദുരന്തനിവാരണ അതോറിറ്റിയും സർക്കാർ സംവിധാനങ്ങളും, കാലാവസ്ഥ വകുപ്പും തയ്യാറായിരിക്കണം. കൃത്യമായ പ്രവചനങ്ങൾ സമയാസമയങ്ങളിൽ പൊതുജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും എത്തുമെന്ന് ഉറപ്പ് വരുത്തണം.
ദീർഘകാലാടിസ്ഥാനത്തിലുള്ളതും, ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളതുമായ ദുരന്തലഘൂകരണ മാർഗങ്ങൾ നടപ്പാക്കണം. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 17 സൈക്ലോൺ ഷെൽട്ടറുകൾ വിഭാവനം ചെയ്തിട്ടുള്ളതിൽ 10 എണ്ണത്തിന്റെ പണി പൂർത്തിയായിട്ടുണ്ട്.
(ലേഖകൻ കേരള കാർഷിക സർവകലാശാല, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര
കോളേജിലെ സയന്റിഫിക് ഓഫീസറാണ് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |