കാട്ടിക്കുളം (വയനാട്): കാട്ടിൽ സ്ഥാപിച്ച കാമറകളിലൊന്നിൽ കടുവയുടെ ദൃശ്യം വീണ്ടും പതിഞ്ഞുവെന്നല്ലാതെ അക്രമിയെ വീഴ്‌ത്താനുള്ള ശ്രമം ഇനിയും ഫലിച്ചില്ല. അതിനിടെ, ജനവാസകേന്ദ്രത്തിൽ ഇന്നലെയും കടുവയുടെ കാല്പാടുകൾ കണ്ടെത്തിയത് ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
പടമല ചെങ്ങോത്താണ് ഇന്നലെ കടുവയുടെ കാല്പാടുകൾ കണ്ടത്. രണ്ടു ദിവസമായി കടുവ ഉൾക്കാട്ടിലേക്ക് വലിഞ്ഞുവെന്നു കരുതിയിരിക്കുമ്പോഴാണ് കാമറ ദൃശ്യത്തിനു പുറമെ കാല്പാടുകൾ കൂടി.
നേരത്തെ കണ്ടെത്തിയ കാല്പാടുകൾ പിന്തുടർന്ന് വനത്തിൽ തെരച്ചിൽ വ്യാപിപ്പിച്ചതായിരുന്നു.
ബേഗൂർ റേഞ്ചിനു പരിധിയിലെ തൃശ്ശിലേരി സെക്‌ഷനിൽ സ്ഥാപിച്ച കാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. തുടർന്ന് ഉൾവനത്തിലും തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ പെട്ട കാട്ടിക്കുളം രണ്ടാംഗേറ്റ് അമ്മാനി വനത്തിലും ഇന്നലെ രാവിലെ എട്ടു മുതൽ വൈകിട്ട് വരെ വനപാലകസംഘം പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. കുങ്കി ആനകളുടെ സഹായത്തോടെ കാടിളക്കിയും പടക്കം പൊട്ടിച്ചും കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങളും പാഴായി. കടുവയുടെ സഞ്ചാരപാത ഏതാണ്ട് കണ്ടെത്തിയെന്നല്ലാതെ മയക്കുവെടി വച്ച് വീഴ്‌ത്താൻ പറ്റിയില്ലെന്നതിൽ ആധിയിലാണ് കർഷകകുടുംബങ്ങൾ.
മയക്കുവെടി വയ്ക്കാൻ മൂന്നു സംഘങ്ങൾ വനപാലകരോടൊപ്പമുണ്ട്. കടുവയുടെ കാല്പാടുകൾ നോക്കിയുള്ള പരിശോധനയിൽ അതിന്റെ സഞ്ചാരവേഗത കുറഞ്ഞതായാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ കടുവ ഏറെ ദൂരം പിന്നിട്ടിരിക്കില്ലെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |