കോഴിക്കോട് : പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്ന ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ വിവാഹ പ്രായം 21 ആയി ഉയർത്തുന്നതിനെ എതിർത്ത് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എം എൽ എ രംഗത്ത് വന്നു. യുവതികളുടെ വിവാഹപ്രായം 18 ആയി തുടരുന്നതാണ് ഉചിതമെന്ന് അവർ അഭിപ്രായപ്പെട്ടു. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയർത്തുകയല്ല വേണ്ടതെന്നും കെ കെ ശൈലജ പറഞ്ഞു. അതേസമയം സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്ന ബിൽ കേന്ദ്രസർക്കാർ സഭയിൽ ഒളിച്ച് കടത്തിക്കൊണ്ട് വന്ന് അവതരിപ്പിച്ചു എന്ന് മുസ്ലീം ലീഗ് ആരോപിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയും പറഞ്ഞു.
ഇന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ച ബിൽ അജണ്ടയുടെ ഭാഗമായിരുന്നില്ല. ബിൽ അപ്രതീക്ഷിതമായാണ് കേന്ദ്രം സഭയിൽ ബിൽ അവതരിപ്പിച്ചത്. ബിൽ അവതരണത്തോടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോൺഗ്രസ് വൻ പ്രതിരോധമാണ് ഉയർത്തിയത്. പ്രതിപക്ഷ ബഹളത്തെതുടർന്ന് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു.
പുതിയ നിയമം എല്ലാ സമുദായാംഗങ്ങൾക്കും ബാധകമായിരിക്കും. നിയമം വരുന്നതോടെ ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലീം വ്യക്തിനിയമത്തിനും മുകളിലായിരിക്കും വിവാഹനിയമമെന്നും ബാലവിവാഹനിയമത്തിൽ ഇത് എഴുതിച്ചേർക്കുമെന്നും കേന്ദ്രം ലോക്സഭയിൽ അറിയിച്ചു. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് 1956, ഫോറിൻ മാര്യേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം ഏഴ് നിയമങ്ങളാണ് മാറ്റേണ്ടിവരിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |