കണ്ണൂർ: നൂറ്റിഎഴുപത് വർഷം മുമ്പ് ഒരു ക്രിസ്മസ് ദിനത്തിലാണ് മരത്തടിയിൽ നിർമ്മിച്ച ഓർഗൻ ജർമ്മനിയിലെ സ്റ്റുഡ്ഗാർട്ടിൽ നിന്ന് തലശേരി കായ്യത്ത് റോഡിലെ 'സത്യം' എന്ന കൊച്ചുവീട്ടിലെത്തുന്നത്. വീണ്ടുമൊരു ക്രിസ്മസ് വരുമ്പോൾ ഓർമ്മകൾ പൊടിതട്ടിയെടുത്ത് ഓർഗന്റെ ഈണത്തിൽ ജീവിതസംഗീതം നുണയുകയാണ് സി.എസ്.ഐ വൈദികനായ ഡോ.ജി.എസ്.ഫ്രാൻസിസും ഭാര്യ റമോളയും.
ബാസൽമിഷന്റെ ഭാഗമായി ഹെർമ്മൻ ഗുണ്ടർട്ടിന്റെ പിൻഗാമിയായി വന്ന സാംഗ്ളെയിൽ നിന്നു കൈമാറിക്കിട്ടിയ ഈ അപൂർവ്വ സമ്മാനം ഇന്നും നിധിപോലെ സൂക്ഷിക്കുകയാണ് ഇവർ. സാംഗ്ളെയ്ക്കും ഭാര്യയ്ക്കും ഉപയോഗിക്കാൻ വേണ്ടിയായിരുന്നു ഓർഗൻ കൊണ്ടുവന്നത്. 1851ലെ ഒരു ക്രിസ്മസ് ദിനത്തിൽ കപ്പൽമാർഗം ആഘോഷത്തോടെയായിരുന്നു ആ വരവ്. ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ളാവിലായിരുന്നു അക്കാലത്ത് ഇത് സൂക്ഷിച്ചിരുന്നത്. പിന്നീട് തലശേരിയിൽ സെമിനാരി സംഘത്തിലുണ്ടായിരുന്ന റമോളയുടെ മുത്തശ്ശി ആനിജസ് മോന് പാട്ട് പാടിയതിന് സാംഗ്ളെയും ഭാര്യയും ഓർഗൻ സമ്മാനിക്കുകയായിരുന്നു. അവരുടെ മരണശേഷം ഓർഗൻ റമോളയ്ക്ക് സ്വന്തമായി. റമോളയും ഫാദർ ഫ്രാൻസിസും ഈ ഓർഗനെ നെഞ്ചോട് ചേർത്തുവയ്ക്കുകയാണ്.
മക്കൾ ആസ്ട്രേലിയയിലും മുംബെയിലുമായി കഴിയുമ്പോൾ ഈ വൃദ്ധദമ്പതികൾ ഓർഗൻ ഈണമുതിർക്കുമ്പോൾ ഒറ്റപ്പെടൽ മറക്കുന്നു.
നാടും നഗരവും ക്രിസ്മസ് ലഹരിയിലമരുമ്പോൾ ഇരുവരും രാവിലെയും വൈകിട്ടും ഓർഗനിൽ ഈണമിടും. ഇരുവരുടെയും മുഖത്ത് സന്തോഷം നിറയും. ഈ ഓർഗനിൽ സംഗീതം അഭ്യസിക്കാനായി കുട്ടികളും ഇവിടേക്ക് വരാറുണ്ട്. പ്രായം 170 കഴിഞ്ഞെങ്കിലും ഈ ഓർഗനിലെ ഈണങ്ങൾക്ക് ഇന്നിന്റെ സുഗന്ധമുണ്ട്. ശബ്ദത്തിൽ പുതുതലമുറ സംഗീതോപകരണങ്ങളെ തോൽപ്പിക്കും.കാലു കൊണ്ട് ചവിട്ടിയാണ് കീ ബോർഡ് പ്രവർത്തിപ്പിക്കുന്നത്.
സ്വകാര്യ ദു:ഖമായി ആ രേഖകൾ
ഗുണ്ടർട്ടുമായും അദ്ദേഹത്തിന്റെ പിൻഗാമികളുമായും ആത്മബന്ധം പുലർത്തിയിരുന്നവരാണ് ഫാദർ ഫ്രാൻസിസിന്റെയും റമോളയുടെയും മുത്തശ്ശനും മുത്തശ്ശിയും. അതുകൊണ്ടു തന്നെ ഗുണ്ടർട്ടിന്റെ പല അപൂർവ്വ രേഖകളും മറ്റും ഇവിടെ നിധിപോലെ കാത്തുസൂക്ഷിക്കുന്നുണ്ട്.ഗുണ്ടർട്ട് രചിച്ച ലോകചരിത്ര ശാസ്ത്രത്തിന്റെ കൈയെഴുത്ത് പ്രതിയും ഫ്രാൻസിസിന്റെ ശേഖരത്തിലുണ്ട്. ഇതു സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാനും മറ്റും നിവേദനം നൽകിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നത് ഇവരുടെ സ്വകാര്യ ദു:ഖം.
ഓർഗൻ വല്ലാത്ത അനുഭൂതിയാണ് നൽകുന്നത്. ഇതിനൊപ്പം സമയം ചിലവിടുമ്പോൾ ജീവിതത്തിൽ സുഖവും സന്തോഷവും ലഭിക്കുന്ന.
ഫാദർ ഡോ.ജി.എസ്. ഫ്രാൻസിസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |