കൊല്ലം: കൊല്ലം തുറമുഖത്തു നിന്ന് കോവളം, കന്യാകുമാരി വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഫെറി സർവീസ് ആരംഭിക്കാനുള്ള നീക്കവും പാളുകയാണോ? സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും തമിഴ്നാട് തുറമുഖ വികസന വകുപ്പ് മന്ത്രി ഇ.വി. വേലുവുമായി കഴിഞ്ഞ സെപ്തംബറിൽ ചെന്നൈയിൽ നടത്തിയ ചർച്ചയിൽ കേരളം ഈ നിർദേശം മുന്നോട്ടുവച്ചെങ്കിലും തമിഴ്നാട് ഇതുവരെയും പ്രതികരണം അറിയിച്ചിട്ടില്ല.
ചർച്ചകൾക്ക് ശേഷം ഇതു സംബന്ധിച്ച് കേരളം തയ്യാറാക്കിയ റിപ്പോർട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കൈമാറിയിരുന്നു. പരവൂർ, വർക്കല, കോവളം, ശുചീന്ദ്രം, നാഗർകോവിൽ തുടങ്ങിയ തീർത്ഥാടന - വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിക്കുന്ന കടൽയാത്ര സഞ്ചാരികൾക്ക് ആസ്വാദ്യകരമാകുമെന്നായിരുന്നു പ്രതീക്ഷ. 85 നോട്ടിക് മൈൽ വരുന്ന കൊല്ലം - കന്യാകുമാരി ദൈർഘ്യം 7 മണിക്കൂറിൽ എത്തിക്കാൻ കഴിയും. റോഡിലെ തിരക്ക് ഒഴിവാക്കി കടൽക്കാഴ്ചകൾ ആസ്വദിച്ച് തീരങ്ങളുമായി ബന്ധപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും എത്താമെന്നതായിരുന്നു ഫെറി സർവ്വീസിന്റെ പ്രത്യേകത. ഫെറി സർവ്വീസിനായി താത്പര്യപത്രം ക്ഷണിക്കാൻ കേരള മാരി ടൈം ബോർഡ് യോഗം തീരുമാനിച്ചിരുന്നെങ്കിലും തമിഴ്നാടിൻ്റെ തീരുമാനം വരാതെ എങ്ങനെ നടപ്പാക്കാനാകുമെന്ന് നിശ്ചയമില്ല.
ടൂറിസം സാദ്ധ്യതകളേറെ
കായലും കടലും സംഗമിക്കുന്ന പൊഴിക്കര, കാപ്പിൽ, വർക്കല, കോവളം ബീച്ചുകൾ, വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായ പൂവാർ, ശംഖുംമുഖം, കുളച്ചൽ, ശുചീന്ദ്രം ക്ഷേത്രം തുടങ്ങിയവ യാത്രയിൽ ഉൾപ്പെടും. ക്ഷേത്രദർശനത്തിനും വിനോദ സഞ്ചാരത്തിനും പോകുന്ന ഒരു വലിയ വിഭാഗം ഫെറി സർവ്വീസിലേക്ക് മാറുമെന്നും വിലയിരുത്തലുണ്ടായി.
ഫെറി സർവീസ് എന്ന ആശയത്തോട് തമിഴ്നാട് തുറമുഖ വകുപ്പ് മന്ത്രി അനുകൂലമായി പ്രതികരിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. മിനിക്കോയ് യാത്രാകപ്പലിന് അനുമതിക്കായുളള അപേക്ഷയിലും നടപടി വൈകുന്നു
അഹമ്മദ് ദേവർ കോവിൽ, തുറമുഖ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |