# തോട്ടപ്പള്ളി പൊഴിമുഖത്ത് ബണ്ട് നിർമ്മിക്കണമെന്ന്
ആലപ്പുഴ: വൃശ്ചിക വേലിയേറ്റത്തിൽ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖത്ത് മണൽചാക്ക് നിരത്തി താത്കാലിക ബണ്ട് നിർമ്മിക്കണമെന്ന് ആവശ്യം. പൊഴിമുഖം അടച്ചില്ലെങ്കിൽ കുട്ടനാട്, അപ്പർകുട്ടനാട്, കരിനില മേഖലകളിലെ ആയിരക്കണക്കിന് ഹെക്ടർ പാടശേഖരങ്ങളിലെ പുഞ്ചകൃഷി കരിഞ്ഞുണങ്ങും.
സാധാരണ ഒക്ടോബറിലോ നവംബറിലോ പൊഴിമുഖം തനിയെ അടയുകയാണ് പതിവ്. എന്നാൽ ഇത്തവണ കാലം തെറ്റിയ മഴയും വെള്ളപ്പൊക്കവും മൂലം പൊഴിമുഖം അടഞ്ഞില്ല. ഇതിന് പുറമേ ജെ.സി.ബി ഉപയോഗിച്ച് മണൽ നീക്കം ചെയ്തതിനാൽ പൊഴിമുഖം 250 മീറ്ററിലധികം വീതിയിലാണ് ഒഴുകുന്നത്. ഇത്രയും വീതിയുള്ളതിനാൽ കടലിൽ നിന്നുള്ള വേലിയേറ്റത്തിൽ ഉപ്പുവെള്ളം ഷട്ടറുകൾ കവിഞ്ഞൊഴുകുകയാണ്.
തോട്ടപ്പള്ളി, തണ്ണീർമുക്കം, കായംകുളം പൊഴികളിലൂടെയാണ് ഉപ്പുവെള്ളം കയറുന്നത്. കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകൾ താഴ്ത്തിയിരുന്നു. പുളിക്കീഴ് ഭാഗത്ത് ഉപ്പിന്റെ സാന്ദ്രത 20 ശതമാനത്തിലധികമാണ്. ലീഡിംഗ് ചാനലിൽ 10 ശതമാനത്തിന് മുകളിലും കുട്ടനാട്ടിലെ കൈത്തോടുകളിൽ നാല് ശതമാനത്തിലും അധികമാണ് ഉപ്പിന്റെ സാന്ദ്രത.
കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും പുറംബണ്ട് കവിഞ്ഞൊഴുകി ഓരുവെള്ളം കയറിയിരുന്നു. വിതച്ചതും വിതയ്ക്ക് പാകപ്പെടുത്തിയ നിലങ്ങളുമാണ് മുങ്ങിയത്. മുൻ വർഷങ്ങളിൽ വൃശ്ചികമാസത്തിന്റെ രണ്ടാം പകുതിയിലാണ് വേലിയേറ്റം ശക്തമായിരുന്നത്. ഇത്തവണ വൃശ്ചികമാസം തുടങ്ങുന്നതിന് മുമ്പേ വലിയതോതിലുള്ള വേലിയേറ്റം അനുഭവപ്പെട്ടു.
ഓരുമുട്ട് നിർമ്മാണം വൈകുന്നു
1. കാലംതെറ്റിയ മഴയിൽ ആറുകളിലെയും തോടുകളിലെയും ജലനിരപ്പ് താഴുന്നില്ല
2. ഇതിനാൽ ഉപ്പുവെള്ളം തടയാനുള്ള ഓരുമുട്ട് നിർമ്മാണം വൈകുന്നു
3. ഉപ്പിന്റെ സാന്ദ്രത ഓരോ ദിവസവും വർദ്ധിക്കുന്നു
4. ജില്ലയിൽ മേജർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ നാലും മൈനർ ഇറിഗേഷന്റെ നേതൃത്വത്തിൽ ചെറുതും വലുതുമായ 564 ഉം ഓരുമുട്ടുകളാണ് വർഷം തോറും നിർമ്മിക്കുന്നത്
പുഞ്ചകൃഷി വിത പ്രതീക്ഷിച്ചത്: 20,000 ഹെക്ടർ
ഇന്നലെവരെ വിതച്ചത്: 10,200 ഹെക്ടർ
വിതച്ച പാടശേഖരങ്ങൾ: 860
""
ഉപ്പുവെള്ളം കയറുന്നത് തടയാൻ ജില്ലാ ഭരണകൂടവും ജലസേചന വകുപ്പും നടപടി സ്വീകരിക്കണം. കരിനില വികസന ഏജൻസി യോഗത്തിൽ ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ ജില്ലാ ഭരണകൂടത്തെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് നൽകിയത്.
പി.സുരേന്ദ്രൻ, വൈസ് ചെയർമാൻ,
കരിനില വികസന ഏജൻസി, പുറക്കാട്
""
ജലനിരപ്പ് താഴാത്തതാണ് ഓരുമുട്ട് നിർമ്മാണം വൈകുന്നതെന്ന ഉദ്യോഗസ്ഥരുടെ വാദം കള്ളമാണ്. കഴിഞ്ഞ വർഷം ഓരുമുട്ട് നിർമ്മാണം നടത്തിയ പണം കരാറുകാർക്ക് നൽകിയിട്ടില്ല. ടെണ്ടറിൽ കരാറുകാർ പങ്കെടുക്കാത്തതാണ് നിർമ്മാണം വൈകുന്നത്.
മോഹനൻ, കരിനില കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |