ആലപ്പുഴ: ഫാസിസ്റ്റ് മൃഗീയതയാണ് ആലപ്പുഴയെ ഞെട്ടിപ്പിച്ച രണ്ട് കൊലപാതകങ്ങളിലൂടെ വെളിവായതെന്ന് മുൻമന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ജി. സുധാകരൻ പറഞ്ഞു. ഭ്രാന്തുപിടിച്ച അക്രമികൾ രണ്ടുതരം പ്രത്യയ ശാസ്ത്രങ്ങളുടെ പേരിൽ നടത്തിയ കൊലപാതകങ്ങൾ വർഗീയതയ്ക്കെതിരെയുള്ള മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ നിലപാടുകൾ വർത്തമാനകാലത്ത് എത്രമാത്രം വിലപ്പെട്ടതാണെന്ന് വിളംബരം ചെയ്യുന്നു.
ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയ്ക്കെതിരെ സി.പി.എമ്മും ഇടതുപക്ഷവും സ്വീകരിച്ചുവരുന്ന നിലപാടുകൾ കേരളീയ സമൂഹത്തിന് എത്രയേറെ ഉപകാരപ്രദമാണെന്ന് ഒരിക്കൽ കൂടി വ്യക്തമായി. എല്ലാ മതനിരപേക്ഷ, വിശാല ശക്തികളും ഉണർന്നെണീറ്റ് വർഗീയ രാഷ്ട്രീയത്തെ ചെറുക്കേണ്ട ചരിത്ര സന്ദർഭമാണിത്.
മണ്ണഞ്ചേരിയിലും ആലപ്പുഴയിലും കൊല്ലപ്പെട്ട ഷാനും രൺജിത്ത് ശ്രീനിവാസും വ്യക്തി ജീവിതത്തിൽ ശാന്തസ്വഭാവക്കാരും കുടുംബസ്‌നേഹികളും പരോപകാരികളും ആയിരുന്നുവെന്ന് പൊതുജനം സമ്മതിക്കുന്നു. എന്നിട്ടും അവർ കൊല്ലപ്പെട്ടതാണ് കാപാലികത്വം. ആലപ്പുഴയ്ക്ക് കളങ്കം ചാർത്തിയ കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ നോക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ജി. സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |