# പ്രത്യക്ഷ സമരത്തിന് ആഹ്വാനം
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ഒന്നും നടക്കാത്ത ഒരു വർഷമാണ് പൂർത്തിയാകുന്നതെന്ന് യു.ഡി.എഫ് കൗൺസിലർമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കെടുകാര്യസ്ഥതയും വികസന മുരടിപ്പുമാണ് കോർപ്പറേഷനിലെന്ന് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയും ഉപനേതാവ് കെ. മൊയ്തീൻകോയയും ആരോപിച്ചു. ഇതിനെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കും. ജനുവരി 22ന് കോർപ്പറേഷന് മുന്നിൽ യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തുമെന്നും നേതാക്കൾ പറഞ്ഞു. രാവിലെ പത്തിന് നടക്കുന്ന പ്രതിഷേധ പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മുന്നോടിയായി 75 ഡിവിഷനുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
പുതിയ ഭരണസമിതി അധികാരത്തിലേറി ഒരു വർഷം പൂർത്തീകരിക്കുമ്പോൾ വികസന രംഗത്ത് ശൂന്യതയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് അഭിമുഖീകരിക്കുന്നത്. തനത് ഫണ്ട് ഉപോഗിച്ച് മരാമത്ത് പ്രവൃത്തികൾ പോലും നടത്തിയിട്ടില്ല. വാർഡുകളിലെ വികസന പ്രവൃത്തികൾ സ്തംഭനാവസ്ഥയിലാണ്. കോർപ്പറേഷൻ ഓഫീസ് കെട്ടിടം പണി നീണ്ടു പോവുകയാണ്. ഒമ്പത് കോടിയുടെ നവീകരണ പദ്ധതി 19 കോടിയിലെത്തിയിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാറിൽ നിന്ന് ലഭിക്കേണ്ട 100 കോടിയിലധികം തുക നേടിയെടുക്കാൻ ഇടതുഭരണസമിതിയ്ക്ക് സാധിക്കുന്നില്ല. ജനകീയാസൂത്രണ പദ്ധതിയുടെ 25 വർഷം പൂർത്തിയാകുമ്പോൾ കോർപ്പറേഷൻ ഫണ്ട് വരെ ട്രഷറിയിലേക്ക് മാറ്റി അധികാരം കേന്ദ്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പരസ്യ നികുതി പോലും കോർപ്പറേഷനിലേക്ക് ലഭിക്കാത്ത അലംഭാവമാണ് തുടരുന്നത്. മിഠായിത്തെരുവ് യാത്ര സൗകര്യം, പാർക്കിംഗ് പ്ലാസകൾ, ഞെളിയൻപറമ്പ് മാലിന്യ പ്രശ്‌നം, മഹിളാമാൾ, വ്യാജ പരസ്യം നൽകി തൊഴിൽ തട്ടിപ്പിനുള്ള ശ്രമം, ലോറി പാർക്കിംഗ്, ഡി.പി.ടി പരിഷ്കരണം, നഗരത്തിലെ വെള്ളക്കെട്ട് ഇല്ലാതാക്കൽ എന്നിങ്ങനെ കൗൺസിലിന് മുന്നിൽ നിരന്തരമായി ഉന്നയിക്കപ്പെട്ട പല വിഷയങ്ങളിലും നടപടികളുണ്ടായിട്ടില്ല. വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് കൗൺസിലർമാരായ എസ്.കെ.അബൂബക്കർ, കെ.നിർമ്മല എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |