ന്യൂഡൽഹി: കള്ളവോട്ട് തടയാനും വോട്ടർമാരുടെ പേര് ആവർത്തിക്കുന്നത് ഒഴിവാക്കാനും ആധാർ കാർഡും വോട്ടർപട്ടികയും ബന്ധിപ്പിക്കാൻ വ്യവസ്ഥകളുള്ള തിരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ചർച്ചയ്‌ക്കിടെ സഭാ റിപ്പോർട്ടർമാരുടെ ഡെസ്‌കിലേക്ക് റൂൾ ബുക്ക് വലിച്ചെറിഞ്ഞതിന് തൃണമൂൽ അംഗം ഡെറിക് ഒബ്രെയ്‌നെ സസ്‌പെൻഡ് ചെയ്‌തു.
തിരഞ്ഞെടുപ്പ് ഭേദഗതി ബിൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ജോൺ ബ്രിട്ടാസ് എം. പിയുടെ പ്രമേയം വോട്ടിനിടാൻ ഉപാദ്ധ്യക്ഷൻ ബി.ജെ.ഡി അംഗം സസ്‌മിത് പാത്ര വിസമ്മതിച്ചതിലുള്ള പ്രതിഷേധത്തിനിടെയാണ് ഡെറിക് ഒബ്രയ്‌ൻ റൂൾബുക്ക് വലിച്ചെറിഞ്ഞത്. ബ്രിട്ടാസിന്റെ പ്രമേയം വോട്ടിനിടണമെന്ന് കോൺഗ്രസ്, തൃണമൂൽ അടക്കം പ്രതിപക്ഷം ഒന്നിച്ച് ആവശ്യപ്പെട്ടപ്പോൾ സഭ ശാന്തമല്ലെന്നായിരുന്നു ഉപാദ്ധ്യക്ഷന്റെ നിലപാട്.
ഇതിൽ ക്ഷുഭിതനായാണ് ഡെറിക് ഒബ്രയ്‌ൻ റൂൾബുക്ക് വലിച്ചെറിഞ്ഞത്. നടുത്തളത്തിൽ റിപ്പോർട്ടർമാർ ഇരിക്കുന്ന ഡെസ്‌കിലേക്കാണ് അതു വന്നു വീണത്. ആരുടെയും മേൽ പതിച്ചില്ല. അംഗത്തിന്റെ നടപടി കടുത്ത അച്ചടക്ക ലംഘമാണെന്ന് ഉപാദ്ധ്യക്ഷൻ വിലയിരുത്തിയതിനെ തുടർന്ന് പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ പ്രമേയം അവതരിപ്പിച്ച് ഒബ്രെയ്‌നെ നടപ്പ് സമ്മേളനത്തിന്റെ ബാക്കിയുള്ള രണ്ടു ദിവസത്തേക്ക് പുറത്താക്കുകയായിരുന്നു. ബി.ജെ.പി പാർലമെന്റിനെ നോക്കുകുത്തിയാക്കിയെന്നും തിരഞ്ഞെടുപ്പ് നിയമങ്ങൾ അട്ടിമറിക്കുകയാണെന്നും ഒബ്രെയ്‌ൻ പിന്നീട് ട്വീറ്റു ചെയ്‌തു.
കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ, ആംആദ്‌മി, ശിവസേന, ഇടത്, ആർ.ജെ.ഡി, സമാജ്‌വാദി പാർട്ടി, ബി.എസ്.പി എം.പിമാർ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തിയ സമയത്താണ് ചർച്ചയില്ലാതെ ബിൽ പാസാക്കിയത്. പ്രതിപക്ഷത്തുനിന്ന് അണ്ണാ ഡി.എംകെ, വൈ.എസ്.ആർ. കോൺഗ്രസ്, ബി.ജെ.ഡി എന്നീ പാർട്ടികൾ ബില്ലിനെ പിന്തുണച്ചു.
ഒബ്രെയ്‌ൻ അടക്കം നടപ്പു സമ്മേളനത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാരുടെ എണ്ണം 13 ആയി. ചെയ്‌ത തെറ്റിന് മാപ്പുപറയാതെ 12 എം.പിമാരുടെ സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ പറഞ്ഞു.
പ്രതിഷേധ മാർച്ച്
12എം.പിമാരെ തിരിച്ചെടുക്കാനും ലഖിംപൂർ ഖേരി കർഷക കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ഉടൻ നിയമമാകും
കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ ബിൽ രാഷ്‌ട്രപതി അംഗീകരിച്ചാലുടൻ നിയമമാകും. ഇതോടെ വർഷത്തിൽ നാലു തവണ വോട്ടർ പട്ടികയിൽ പേരു ചേർക്കാനാകും. ഒന്നിലധികം മണ്ഡലങ്ങളിലും ഒരേ മണ്ഡലത്തിലും വോട്ടർമാരുടെ പേര് ആവർത്തിക്കുന്നതും കള്ളവോട്ട് തടയാനും ആധാർകാർഡ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടിക തയ്യാറാക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |