ബംഗളൂരു: നിർബന്ധിത മതം മാറ്റം നടത്തുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷയും ഒരുലക്ഷം രൂപവരെ പിഴയും നിർദ്ദേശിക്കുന്ന ബിൽ പാസാക്കാനൊരുങ്ങി കർണാടക സർക്കാർ. ക്രിസ്ത്യൻ വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിർപ്പ് മറികടന്ന് ബിൽ ഇന്നലെ നിയമസഭയിൽ വച്ചു. ഇന്ന് ബില്ലിൽ ചർച്ച നടക്കുമെന്ന് സ്പീക്കർ അറിയിച്ചു.
കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ മേശപ്പുറത്ത് വച്ചത്. പിന്നാലെ കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞു. ബിൽ ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്നാരോപിച്ച് കോൺഗ്രസ് എം.എൽ.എമാർ സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
നേരത്തെ ഉത്തർപ്രദേശും മദ്ധ്യപ്രദേശും നിർബന്ധിത മതംമാറ്റ നിരോധന നിയമം പാസാക്കിയിരുന്നു. ഉത്തർപ്രദേശ് മാതൃകയിലാണ് കർണാടകയിലെയും നിയമം.
സർക്കാരിന് ഭൂരിപക്ഷമുള്ളതിനാൽ നിയമസഭയിലും നിയമനിർമ്മാണ കൗൺസിലിലും ബിൽ പാസാകും. കഴിഞ്ഞ ദിവസമാണ് ബില്ലിന് മന്ത്രിസഭ അനുമതി നൽകിയത്.
വിവാഹത്തിന് വേണ്ടി സമ്മർദ്ദം ചെലുത്തിയുള്ള മതം മാറ്റത്തിന് പത്ത് വർഷം വരെ ശിക്ഷ.
നിർബന്ധിച്ചുള്ള മതം മാറ്റമാണെന്ന് കണ്ടെത്തിയാൽ വിവാഹം അസാധുവാക്കും.
മതം മാറാൻ ഉദ്ദേശിക്കുന്നവർ രണ്ട് മാസം മുമ്പെങ്കിലും വിവരം കളക്ടറെ രേഖാമൂലം അറിയിക്കണം.
മതം മാറി 30 ദിവസത്തിനകം ആ വിവരവും അറിയിക്കണം.
കളക്ടറുടെ അന്വേഷണ റിപ്പോർട്ട് അനുസരിച്ചാകും നിയമസാധുത.
സ്വാധീനത്തിലൂടെയുള്ള മതംമാറ്റം നടത്തിയെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും.
പരാതി ഉയർന്നാൽ മതം മാറ്റം സ്വമേധയാ ആണെന്ന് തെളിയിക്കേണ്ട മുഴുവൻ ഉത്തരവാദിത്വം കുറ്റാരോപിതർക്ക്.
ഇല്ലെങ്കിൽ ജയിൽശിക്ഷയ്ക്ക് പുറമേ മതം മാറിയവർക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |