ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21ആയി ഉയർത്താനുള്ള ശൈശവ വിവാഹ നിരോധന നിയമ ഭേദഗതി ബിൽ ലോക്സഭയിൽ തികച്ചും നാടകീയമായി അവതരിപ്പിച്ച സർക്കാർ, പ്രതിപക്ഷ രോഷപ്രകടനത്തിനിടെ വിശദ പരിശോധനയ്‌ക്ക് വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു. ബില്ലിനോടുള്ള വിയോജിപ്പും മുൻകൂട്ടി അറിയിക്കാതെ അജൻഡയിൽ ഉൾപ്പെടുത്തിയതിലുള്ള രോഷവും പ്രകടിപ്പിച്ച പ്രതിപക്ഷം നടുത്തളത്തിൽ ബഹളം വയ്‌ക്കുകയും ഒരംഗം ബിൽ വലിച്ചു കീറുകയും ചെയ്‌തു.
വ്യാപക എതിർപ്പുയർന്നതിനാൽ ബിൽ നടപ്പു സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ലെന്ന സൂചന നൽകിയ ശേഷം ഇന്നലെ ഉച്ചയ്‌ക്ക് പൊടുന്നനെ അധിക അജൻഡയായി ചേർക്കുകയായിരുന്നു. എം.പിമാരുടെ സസ്‌പെൻഷൻ, കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി എന്നിവയുയർത്തി പ്രതിപക്ഷം പുറത്ത് പ്രതിഷേധിക്കുമ്പോൾ ബിൽ ലോക്‌സഭാ സൈറ്റിൽ അപ്‌ലോഡ് ചെയ്‌തു.
ബഹളംകാരണം രാവിലെ പിരിഞ്ഞ സഭ രണ്ടിന് ചേർന്നയുടൻ സഭ നിയന്ത്രിച്ച രാജേന്ദ്ര അഗ്രവാൾ മന്ത്രി സ്‌മൃതി ഇറാനിയെ ബിൽ അവതരിപ്പിക്കാൻ ക്ഷണിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും വിശദ ചർച്ച വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം തടസപ്പെടുത്താൻ പരമാവധി ശ്രമിച്ചു. ഒടുവിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടാൻ സ്മൃതി ഇറാനി ശുപാർശ ചെയ്യുകയായിരുന്നു.
വിവാഹപ്രായം പരാമർശിക്കുന്ന ഏഴ് നിയമങ്ങളും ഭേദഗതി ചെയ്യും. മുസ്ളിം എതിർപ്പു കാരണം മുസ്ളിംവ്യക്തി നിയമം (ശരിഅത്ത്) ഭേദഗതി ചെയ്യില്ല.
എല്ലാ നിയമത്തിനും അതീതം
21 വയസു തികയാത്ത ആണും പെണ്ണും കുട്ടികളായിരിക്കും
മറ്റ് വിവാഹ നിയമങ്ങൾക്കും ആചാരാനുഷ്‌ഠാനങ്ങൾക്കും അതീതമാണ് ബിൽ
രാഷ്‌ട്രപതി ഒപ്പിട്ട് നിയമമായാലും എല്ലാവർക്കും പൊരുത്തപ്പെടാൻ രണ്ടു വർഷം
ഭേദഗതി ചെയ്യുന്നവ
1. ഇന്ത്യൻ ക്രിസ്‌ത്യൻ മാര്യേജ് ആക്‌ട്, 1872
2. പാർസി മാര്യേജ് ആൻഡ് ഡൈവോഴ്സ് ആക്‌ട്, 1936
3. സ്‌പെഷ്യൽ മാര്യേജ് ആക്‌ട്, 1954
4. ഹിന്ദു മാര്യേജ് ആക്‌ട്, 1955
5. ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്‌ട്, 1956
6. ഹിന്ദു ദത്ത് നിയമം, 1956
7. ഫോറിൻ മാര്യേജ് ആക്‌ട്, 1969
ബി. ജെ.പി ഭൂരിപക്ഷമുള്ള
സ്റ്റാൻഡിംഗ് കമ്മിറ്റി
ഭേദഗതികൾ നിർദ്ദേശിക്കണം. ശുപാർശകൾ മുഴുവനായി നടപ്പാക്കണമെന്നില്ല. റിപ്പോർട്ട് എപ്പോൾ നൽകണമെന്ന് സർക്കാരിന് നിർദ്ദേശിക്കാം. 30 അംഗ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ബി.ജെ.പി എം.പി വിനയ് സഹസ്രബുദ്ധെ. ഭൂരിപക്ഷം ബി. ജെ.പിക്കാർ. കോൺഗ്രസിലെ ടി.എൻ. പ്രതാപൻ അംഗമാണ്. പ്രതിപക്ഷ ഭേദഗതികൾ സമിതി റിപ്പോർട്ടിൽ ഉണ്ടാവണമെന്നില്ല. സമിതി വനിതാ സംഘടനകളിൽ നിന്നുൾപ്പെടെ മൊഴിയെടുക്കും.
വിവാഹത്തിന് മുൻപ് ജോലി നേടി സ്വന്തം കാലിൽ നിൽക്കാനും ശാരീരികമായും മാനസികമായും പക്വത നേടാനും പെൺകുട്ടികൾക്ക് സമയം ആവശ്യമാണ്. ശരീരം പാകമാകാതെ ഗർഭം ധരിക്കുന്നത് ആരോഗ്യത്തെ ബാധിക്കുന്നു
സ്‌മൃതി ഇറാനി,
കേന്ദ്രമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |