കട്ടപ്പന/ചേർത്തല: തെലങ്കാനയിലെ കമ്മം ജില്ലയിൽ തടാകത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് മലയാളി യുവാക്കൾ മുങ്ങി മരിച്ചു. ഇടുക്കി കക്കാട്ടുകട തോട്ടയ്ക്കാട്ട് മഠത്തിൽ ഓമനക്കുട്ടന്റെ മകൻ വിവേകും (22), ചേർത്തല വയലാർ പഞ്ചായത്ത് 13-ാം വാർഡ് കണ്ടനാട്ട് സന്തോഷിന്റെ മകൻ അഭയ് സന്തോഷും (26), കുട്ടിയുടെ പിതാവായ ബംഗളൂരുവിലെ മലയാളി യുവാവുമാണ് മരിച്ചത്. ഞായറാഴ്ചയാണ് ദുരന്തം സംഭവിച്ചത്.ഇന്നലെയാണ് മൃതദേഹങ്ങൾ കിട്ടിയതും നാട്ടിൽ വിവരം അറിഞ്ഞതും.
ബംഗളൂരുവിൽ ആയുർവേദ കമ്പനിയിൽ തെറാപ്പിസ്റ്റുകളാണ് വിവേകും അഭയും. തടാകം സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവർ. ഒപ്പമുണ്ടായിരുന്ന ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവാവിന്റെ കുട്ടി തടാകത്തിൽ വീണു. രക്ഷിക്കാൻ മൂന്നുപേരും തടാകത്തിലേക്ക് ചാടുകയായിരുന്നു. കുട്ടിയെ പ്രദേശത്തുള്ളവർ രക്ഷിച്ചെങ്കിലും വിവേകും അഭയും കുട്ടിയുടെ പിതാവും മുങ്ങിത്താഴ്ന്നു. എൻ.ഡി.ആർ.എഫ് സംഘം ഇന്നലെയാണ് മൂന്നു മൃതദേഹങ്ങളും കണ്ടെത്തിയത്. സ്ഥലത്തെത്തിയ ബന്ധുക്കൾ വിവേകിന്റെ മൃതദേഹം ഏറ്റുവാങ്ങി വൈകിട്ടോടെ നാട്ടിലേക്ക് പുറപ്പെട്ടു.മാതാവ്: സുഭദ്ര. സഹോദരങ്ങൾ: വിശാഖ്, വിദ്യ.
മുഹമ്മയിലെ കയർ കമ്പനിയിൽ ജോലി നോക്കിയിരുന്ന അഭയ് പത്ത് ദിവസം മുമ്പാണ് ആയുർവേദ തെറാപ്പിസ്റ്റായി ജോലിയ്ക്ക് പോയത്.മാതാവ്:അമ്പിളി.സഹോദരൻ:അക്ഷയ് സന്തോഷ്(ദുബായ്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |