തിരുവനന്തപുരം: സർക്കാരിനെ വെട്ടിലാക്കുന്ന തന്റെ വാദങ്ങൾ അഡ്വക്കേറ്റ് ജനറലിനെക്കൊണ്ട് ഹൈക്കോടതിയിൽ ഉന്നയിക്കാൻ ഗവർണർ നടത്തിയ ശ്രമം പാളിയതോടെ, കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ പുനർനിയമനക്കേസിലെ അപ്പീൽ ജനുവരി 12ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കുമ്പോൾ സർക്കാരും ഗവർണറും ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടാവും. കേസിൽ ഒന്നാം എതിർകക്ഷി ഗവർണറും രണ്ടാം എതിർകക്ഷി സർക്കാരുമാണ്. നിയമനത്തെ ന്യായീകരിച്ച് സർക്കാരും നിയമവിരുദ്ധമാണെന്ന് ഗവർണറും നിലപാടെടുത്താൽ നിയമപോരാട്ടത്തിനാവും കേരളം സാക്ഷിയാവുക. സർക്കാരിനായി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പും ഗവർണർക്കായി നിയമോപദേശകൻ ജെയ്ജി ബാബുവും ഹാജരാവും. രാജ്ഭവൻ ആവശ്യപ്പെട്ടെങ്കിലും ഗവർണർക്കായി വാദിക്കാനാവില്ലെന്ന് എ.ജി നിലപാടെടുക്കുകയായിരുന്നു. നിലവിലെ വി.സിയെ പുനർനിയമിക്കാൻ സർവകലാശാലാനിയമത്തിൽ വ്യവസ്ഥയുണ്ടെന്നും നിയമനം നടത്തിയത് ചാൻസലറാണെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഹാജരാക്കി സർക്കാർ തന്നെ സമ്മർദ്ദത്തിലാക്കി നിയമവിരുദ്ധ ഉത്തരവിറക്കിച്ചെന്നാണ് ഗവർണറുടെ വാദം.
പുനർനിയമനത്തിന് സർവകലാശാലാനിയമത്തിൽ വകുപ്പുണ്ടെങ്കിലും അറുപത് വയസ് കഴിയാൻ പാടില്ല. പ്രായപരിധി മറികടക്കാൻ യു.ജി.സി മാനദണ്ഡത്തെയാണ് സർക്കാർ കൂട്ടുപിടിച്ചത്. വി.സിക്ക് പ്രായം 70 വയസുവരെയാകാമെന്ന് യു.ജി.സി മാനദണ്ഡമുണ്ടെങ്കിലും പുനർനിയമനത്തിന് വ്യവസ്ഥയില്ല. രണ്ടിലും വി.സി നിയമനം സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പാനലിൽ നിന്നായിരിക്കണം.
ചാൻസലർ പദവി വേണ്ടെന്ന്
കോടതിയെയും അറിയിക്കും
നിർബന്ധത്തിനു വഴങ്ങി നിയമവിരുദ്ധ കാര്യങ്ങൾ ചെയ്തതിനാൽ ചാൻസലർ പദവി ഒഴിയാനുള്ള സന്നദ്ധത ഗവർണർ കോടതിയെയും അറിയിക്കും. വി.സി നിയമനത്തിന് വിജ്ഞാപനമിറക്കുകയും സെലക്‌ഷൻ കമ്മിറ്റിയുണ്ടാക്കുകയും ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തശേഷമാണ് വി.സിയായിരുന്ന ആളെത്തന്നെ വീണ്ടും നിയമിക്കണമെന്ന് മന്ത്രി ആർ. ബിന്ദു ആവശ്യപ്പെട്ടത്. നടപടിക്രമങ്ങൾ പാലിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടും എ.ജിയുടെ നിയമോപദേശം ചൂണ്ടിക്കാട്ടി സർക്കാർ നിർബന്ധിച്ചു. പ്രോചാൻസലറുടെ ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി ബിന്ദു തനിക്ക് കത്തെഴുതിയെന്നും ആവർത്തിച്ചേക്കും.
എ.ജിയുടെ പിൻമാറ്റത്തിന് പിന്നിൽ
വി.സി പുനർനിയമനക്കേസിൽ ഹാജരാകാനുള്ള ഗവർണറുടെ നിർദ്ദേശം രാജ്ഭവനിൽ നിന്ന് എ.ജിക്ക് ലഭിച്ചത് ഡിസംബർ 14നാണ്. രണ്ടിനു തന്നെ സിംഗിൾ ബഞ്ചിൽ കേസിന്റെ വാദം പൂർത്തിയായിരുന്നു. ചാൻസലറുടെ സ്റ്റാൻഡിംഗ് കോൺസലാണ് വാദം നടത്തിയത്. 16ന് ഉത്തരവുമുണ്ടായി
സ്റ്റാൻഡിംഗ് കോൺസൽ ഹാജരായ കേസിൽ ചാൻസലർക്കായി ഹാജരാകാനാവില്ലെന്ന് എ.ജി രാജ്ഭവനെ അറിയിച്ചു. ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിച്ചപ്പോൾ, ഗവർണർക്കുള്ള നോട്ടീസും എ.ജി ഏറ്റുവാങ്ങിയില്ല. ചാൻസലർക്ക് വേണ്ടി പ്രത്യേക അഭിഭാഷകനാണ് ഹാജരാവുകയെന്ന് എ.ജി കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |