ബ്രിട്ടീഷുകാർ പിന്തുടർന്നിരുന്ന മോശപ്പെട്ട ജയിൽ അന്തരീക്ഷം മാറ്റാനായി 2010 ൽ കേന്ദ്ര സർക്കാർ ഇന്ത്യയിലെ ജയിലുകളുടെ പേര് പ്രിസൺസ് ആന്റ് കറക്‌ഷണൽ സർവീസസ് എന്ന് തിരുത്തി പാർലമെന്റിൽ നിയമം പാസാക്കി. ഇതിലൂടെ ജയിലിലെ അന്തേവാസികളുടെ ജീവിതം മെച്ചപ്പെടുത്തുകയായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രധാന ഉദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ ജയിലുകളിൽ നിരവധി പരിഷ്‌കാരങ്ങളും കൊണ്ടുവന്നു. 2019 ലെ കണക്കുകൾ നോക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ കറക്‌ഷണൽ സർവീസസ് എന്ന ആശയം പിന്തുടർന്ന് വന്നിരുന്ന സംസ്ഥാനം നമ്മുടെ കേരളം മാത്രമാണ്.
ഒരു സംസ്ഥാനത്തെ സർക്കാർ ജനങ്ങളുടെ അഭിവൃദ്ധിയ്‌ക്കായി എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് മനസിലാക്കാൻ അവിടങ്ങളിലെ ജയിലുകളുടെ അവസ്ഥ നോക്കിയാൽ മതി. ജയിൽ അന്തേവാസികളെ നന്നായി സംരക്ഷിക്കുന്ന സർക്കാരുകൾ അവരുടെ ജനത്തെയും നന്നായി സംരക്ഷിക്കും. സംസ്ഥാനത്തെ ജയിലുകളുടെ പ്രവർത്തനങ്ങൾ പല മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കിയാണ് നടക്കുന്നത്, അവ ചുവടെ കൊടുക്കുന്നു.
1. ജയിലുകളുടെ സൗകര്യത്തേക്കാൾ അധികമായി അന്തേവാസികളുണ്ടോ ?
2. ജയിലുകളിൽ ഉദ്യോഗസ്ഥർ പര്യാപ്തമാണോ ?
3. കുറ്റവാളികളുടെ വിചാരണ യഥാസമയം നടക്കുന്നുണ്ടോ ?
4. കുറ്റാരോപിതർക്കു ശിക്ഷ ലഭിക്കുന്നുണ്ടോ ?
5. ജയിലിലെ അന്തേവാസികൾക്കു പര്യാപ്തമായ ഭക്ഷണം ലഭിക്കുന്നുണ്ടോ ?
6. ജയിലിലെ അന്തേവാസികളെ തൊഴിലെടുപ്പിപ്പിക്കുന്നതിലൂടെ ജയിലിനു എന്തെങ്കിലും ലാഭം ഉണ്ടാകുന്നുണ്ടോ ?
മൂന്നരക്കോടി ജനങ്ങൾ വസിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽ ചെറുതും വലുതുമായ 55 ജയിലുകൾ പ്രവർത്തിക്കുന്നുണ്ട്. അതേസമയം കേരളത്തേക്കാൾ പത്തിരട്ടി ആൾക്കാരുള്ള ഉത്തർപ്രദേശിൽ ആകെ 72 ജയിലുകൾ മാത്രമാണുള്ളത്. കേരളത്തിൽ ശിക്ഷ ലഭിച്ച കുറ്റവാളികളെ പാർപ്പിക്കാനായി കണ്ണൂർ, തിരുവനന്തപുരം, വിയ്യൂർ, ഹൈ സെക്യൂരിറ്റി ജയിൽ വിയ്യൂർ എന്നിവയും ബാക്കി 13 ജില്ലാ ജയിലുകളും 16 സബ് ജയിലുകളും 16 സ്‌പെഷ്യൽ ജയിലുകളും മൂന്ന് വനിതാ ജയിലുകളും മൂന്ന് തുറന്ന ജയിലുകളും (നെട്ടുകാൽത്തേരി, ചീമേനി, വനിത ജയിൽ തിരുവനന്തപുരം) കൂടാതെ 18 -21 വയസ് വരെയുള്ള കുട്ടികൾക്കായി ബോറെസ്റ്ററി ജയിലും പ്രവർത്തിക്കുന്നുണ്ട്.
ഈ ലേഖകൻ ജയിൽ മേധാവിയായി പ്രവർത്തിച്ചിരുന്ന അവസരത്തിൽ നടത്തിയ സന്ദർശനങ്ങളിൽ നിന്നും ജയിലുകളിലെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് മനസിലായി.
2019 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ 55 ജയിലുകൾ ഏകദേശം 7000 ആളുകളെ ഉൾകൊള്ളാൻ സാധിക്കുന്നവയാണ്. അത്രയും ആളുകൾ മാത്രമാണ് ആ ജയിലുകളിൽ ഉള്ളതും. അവയിൽ 4000 പേർ ശിക്ഷ ലഭിച്ചവരും 2000 ആളുകൾ വിചാരണ നേരിടുന്നവരും 2000 പേർ റിമാൻഡ് പ്രതികളായി കഴിയുന്നവരുമായിരുന്നു. അതേസമയം ഉത്തർപ്രദേശിൽ 68 ജയിലുകളിലായി 101097 പ്രതികളെ താമസിപ്പിച്ചിരിക്കുന്ന മോശപ്പെട്ട അവസ്ഥയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ ജയിലുകളിലെ പ്രവർത്തനം വളരെ മെച്ചപ്പെട്ടതാണ്.
കേരളത്തിൽ ആറ് അന്തേവാസികൾക്ക് ഒരു ജയിൽ ഉദ്യോഗസ്ഥൻ എന്ന കണക്കിൽ പര്യാപ്തമായ ഉദ്യോഗസ്ഥരുണ്ട്. ഈ അവസരത്തിൽ ഉത്തർപ്രദേശിൽ 50 ഓളം ആളുകളെ നോക്കാൻ ഒരേയൊരു ഉദ്യോഗസ്ഥൻ മാത്രമാണുള്ളത് .
ജയിൽ അന്തേവാസികളുടെ ഭക്ഷണ ആവശ്യങ്ങൾക്കായി സർക്കാർ സ്ഥിരമായി 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഓരോ കുറ്റവാളികളെയും ജയിലിൽ താമസിപ്പിച്ചിരിക്കുന്നത്, അവർക്കു തൃപ്തികരമായ ഭക്ഷണം നല്‌കാൻ ജയിൽ വകുപ്പ് ബാധ്യസ്ഥരാണ്.
കേരളത്തിൽ 2019ൽ ജയിലിൽ കിടക്കുന്ന സ്ത്രീകളുടെ എണ്ണം ഏകദേശം 200 ആയിരുന്നു. കേരളത്തിലെ സ്ത്രീകളെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്ന ഘടകങ്ങൾ സാക്ഷരത, ഉയർന്ന മൂല്യബോധം, മികച്ച കുടുംബാന്തരീക്ഷം എന്നിവയായിരിക്കാം.
കേരളത്തിൽ ദിനംപ്രതി കുറ്റവാളികളെ ജയിലുകളിൽ നിന്ന് വിചാരണയ്‌ക്ക് ഹാജരാക്കാൻ കൊണ്ട് പോകാനായി ആയിരക്കണക്കിന് പൊലീസുകാരുടെ സേവനം വേണ്ടിവന്നിരുന്നു. ഈ അവസ്ഥ മനസിലാക്കി സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളിലും വീഡിയോ കോൺഫറൻസിങ് വഴി വിചാരണ നടത്താമെന്ന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ മാത്രമായി പല കോടതികളിലുമായി 373 വീഡിയോ കാമറകളും പല ജയിലുകളിലായി 100 കാമറകളും സ്ഥാപിച്ചു. ജയിലുകളിൽ തന്നെ വീഡിയോ കോൺഫെറെൻസിങ് മുഖേന വിചാരണ നടത്താൻ തുടങ്ങിയപ്പോൾ ഓരോ ദിവസവും 2000 പൊലീസുകാരുടെ സേവനം ജയിൽ ഡ്യൂട്ടിയിൽ നിന്നും മാറ്റി ക്രമസമാധാനത്തിന് ഉപയോഗിക്കാനും സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |