ജനീവ: പല യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ലോകാരോഗ്യ സംഘടന.ഒരു ജീവൻ ഇല്ലാതാകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു ചടങ്ങ് ഒഴിവാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ് പറഞ്ഞു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കാൻ ജനങ്ങൾ തയ്യാറാകണം. അവധി ദിനങ്ങളും ഒത്തുകൂടലുകളുമെല്ലാം കൊവിഡ് കേസുകളും മരണനിരക്കും ഉയർത്താൻ കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മഹാമാരി എല്ലാവരിലും മടുപ്പുളവാക്കിയിട്ടുണ്ട്. അതിനാൽ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളുടെ കൂടെയുമെല്ലാം സമയം ചിലവഴിക്കാൻ ഏവരും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ പ്രയാസമേറിയ ഘട്ടത്തിൽ ലോകനേതാക്കളും ജനങ്ങളും കൂട്ടായി ഉറച്ച തീരുമാനങ്ങളെടുക്കുകയും അതിലൂടെ നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവൻ സംരക്ഷിക്കുകയും വേണമെന്ന് ടെഡ്രോസ് അഥാനം പറഞ്ഞു.
അമേരിക്കയിൽ ആദ്യ ഒമിക്രോൺ മരണം
വാഷിംഗ്ടൺ: അമേരിക്കയിൽ ആദ്യമായി ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. ടെക്സാസിലെ ഹാരിസ് കൗണ്ടിയിൽ നിന്നുള്ള അൻപതിനും അറുപതിനുമിടയ്ക്ക് പ്രായമുള്ളയാളാണ് മരിച്ചത്. ഇയാൾ കൊവിഡ് പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ലെന്നും ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമിക്രോൺ അതിവേഗമാണ് കൗണ്ടിയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഹൂസ്റ്റൺ മെത്തഡിസ്റ്റ് ആശുപത്രിയിൽ പരിശോധിച്ച കേസുകളിൽ 82 ശതമാനവും ഒമിക്രോണാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. അതേ സമയം രാജ്യത്തെ ആദ്യത്തെ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഹാരിസ് കൗണ്ടിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നഗരത്തിൽ കൊവിഡ് അലർട്ട് ലവൽ ഓറഞ്ചിലേക്ക് ഉയർത്തി. കൂടാതെ ഹാരിസ് കൗണ്ടിയിലെ എല്ലാ റസ്റ്ററന്റുകളും താൽക്കാലികമായി അടച്ചിടുമെന്ന് ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹിഡൽഗൊ പറഞ്ഞു. ഡിസംബർ 18ന് വരെയുള്ള കണക്കുകൾ പ്രകാരം അമേരിക്കയിലെ കൊവിഡ് കേസുകളിൽ 73 ശതമാനവും ഒമിക്രോൺ വകഭേദം കാരണമാണെന്ന് യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി ) അറിയിച്ചിട്ടുണ്ട്.
വാക്സിനേഷനും ബൂസ്റ്റർ ഡോസും സ്വീകരിക്കുകയാണ് കൊവിഡിൽ നിന്ന് രക്ഷ നേടാനുള്ള ഏകമാർഗമെന്ന് സി.ഡി.സി മുന്നറിയിപ്പ് നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |