തിരുവനന്തപുരം: ജനങ്ങളെ ഭീതിയിലാഴ്‌ത്തി തുടർച്ചയായി അരങ്ങേറുന്ന ഗുണ്ടാ - കഞ്ചാവ് മാഫിയയുടെ അക്രമണങ്ങളിൽ പൊലീസ് കൂടുതൽ പരിശോധനയ്‌ക്ക് ഒരുങ്ങുന്നു. ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ക്രൂര കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽക്കൂടിയാണ് വരും ദിവസങ്ങളിൽ കർശന പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.
റസിഡന്റ്സ് അസോസിയേഷനുകളും അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളും കേന്ദ്രങ്ങളും പരിശോധനയ്‌ക്ക് വിധേയമാകും. വീടുകൾ തോറും കയറിയിറങ്ങി പ്രശ്‌നബാധിത പ്രദേശങ്ങളെ തിരിച്ചറിയാനും ലഹരിക്കച്ചവടവും കൈമാറ്റവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താനുമാണ് പരിശോധന. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി അനധികൃതമായി താമസിക്കുന്നവരെയും കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരെയും നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കും. ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും സംഭരണവും ഇതോടൊപ്പം പരിശോധിക്കും. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടക്കം പരിഗണിച്ചാകും പദ്ധതി തയാറാക്കുക.
ഏറ്റവും ഒടുവിൽ ബാലരാമപുരത്ത്
ഏറ്റവും ഒടുവിലത്തെ ആക്രമണം തിങ്കളാഴ്ച ബാലരാമപുരത്താണ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം രണ്ടുപേരെ വെട്ടിപ്പരിക്കേല്പിക്കുകയും പത്തിലധികം വാഹനങ്ങൾ തകർക്കുകയും ചെയ്തു. പട്ടാപ്പകൽ ബാലരാമപുരം എരുത്താവൂർ, റസൽപുരം തുടങ്ങിയ ഭാഗങ്ങളിലായിരുന്നു ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രക്ഷപ്പെടുന്നതിനിടെ ഒരാളെ പൊലീസ് പിടികൂടുകയും ചെയ്‌തു. പിടിയിലായ നരുവാമൂട് സ്വദേശി മിഥുൻ ലഹരി ഉപയോഗത്തിന് പിന്നാലെയായിരുന്നു അക്രമം അഴിച്ചുവിട്ടത്. ഇവർ നിറുത്തിയിട്ടിരുന്ന ഒമ്പത് ലോറി, മൂന്ന് കാറ്, നാല് ബൈക്ക് എന്നിവയെ വെട്ടിപ്പൊളിച്ചു.
ഡി.ജി.പിയുടെ നിർദ്ദേശം
സംഘർഷ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തുന്നതിനൊപ്പം ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കണം. സംഘർഷസാദ്ധ്യത മുന്നിൽക്കണ്ട് പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്തുക, രാത്രിയും പകലും വാഹന പരിശോധന കർശനമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.
'ഓപ്പറേഷൻ കാവലും' സജീവം
മയക്കുമരുന്ന് കടത്ത്, മണൽക്കടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനും ഇവയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനുമായി പൊലീസ് രൂപം നൽകിയ ' ഓപ്പറേഷൻ കാവൽ ' പദ്ധതി പ്രവർത്തനങ്ങളും സജീവമാണ്.
പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആന്റി ഓർഗനൈസ്ഡ് ക്രൈം സെല്ലുകൾക്ക് രൂപം നൽകും. കുറഞ്ഞത് ഒരു എസ്.ഐയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് സെല്ലിലുണ്ടാവുക. സെല്ലിന്റെ നിരീക്ഷണവും ചുമതലയും സ്റ്റേഷൻ ഹൗസ് ഓഫീസർക്കായിരിക്കും. സബ് ഡിവിഷണൽ ഓഫീസർമാർ ആഴ്ചയിൽ രണ്ട് തവണയും ജില്ലാ പൊലീസ് മേധാവിമാർ രണ്ടാഴ്ചയിൽ ഒരിക്കലും സെല്ലിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |