വടക്കഞ്ചേരി: കിഴക്കഞ്ചേരി പാലക്കുഴിയിലെ സ്വകാര്യ തോട്ടത്തിൽ ചരിഞ്ഞ കാട്ടാനയുടെ പല്ലും കൊമ്പും കവർന്ന കേസിൽ കൂടുതൽ പ്രതികൾ. നിലവിൽ പാലാ ഉഴവൂർ സ്വദേശി തോമസ് പീറ്റർ (54), പാലക്കുഴിയിൽ തോമസ് പീറ്ററിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ വീട്ടിൽ താമസിക്കുന്ന തൊഴിലാളി ജയ് മോൻ (48) എന്നിവർ അറസ്റ്റിലായിട്ടുണ്ട്. ഇരുവരും റിമാൻഡിലാണ്.
നാല് പേർക്കുകൂടി സംഭവത്തിൽ പങ്കുള്ളതായാണ് വനം വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. പാലക്കുഴിയിൽ പീച്ചി വനമേഖലയ്ക്ക് സമീപം കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ തോട്ടത്തിൽ ഒരുവർഷം മുമ്പാണ് ആന ചരിഞ്ഞത്. ചൊവ്വാഴ്ച കോട്ടയത്തുവെച്ച് ആനപ്പല്ല് വിൽക്കാൻ ശ്രമിക്കുന്നതിനിടെ തോമസ് പീറ്റർ കോട്ടയം വനം ഫ്ളയിങ് സ്ക്വാഡിന്റെ പിടിയിലാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശ്ശൂർ, പാലക്കാട് ഫ്ളയിങ് സ്ക്വാഡുകൾ ചേർന്ന് ബുധനാഴ്ച ജയ് മോനെയും പിടികൂടി.
ജയ് മോനെയും കൂട്ടി നടത്തിയ തെളിവെടുപ്പിൽ പാലക്കുഴിയിലെ തോട്ടത്തിൽ നിന്ന് ആനയുടെ മസ്തകം, വാരിയെല്ല്, തുടയെല്ല് തുടങ്ങിയ അവശിഷ്ടം കണ്ടെത്തിയിരുന്നു. ഫ്ളയിങ് സ്ക്വാഡ് ഇവയെല്ലാം ആലത്തൂർ വനം റേഞ്ചിന് കൈമാറിയിട്ടുണ്ട്.
ഇവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ വില്പന നടത്തിയതായി കരുതുന്ന കൊമ്പുകൾ കണ്ടെടുക്കാനുണ്ട്. കൊമ്പുകൾ തോമസ് പീറ്ററിന് നൽകിയെന്നാണ് ജയ് മോൻ വനം വകുപ്പിന് മൊഴി നൽകിയിട്ടുള്ളത്. തോമസ് പീറ്ററിനെ ഉടൻതന്നെ കസ്റ്റഡിയിൽ വാങ്ങി വനം വകുപ്പ് ചോദ്യം ചെയ്യും.
ആലത്തൂർ റേഞ്ച് ഓഫീസർ കെ.ആർ. കൃഷ്ണദാസ്, വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. സലീം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. സുനിൽ, കെ. മുഹമ്മദ് അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം. തോമസ് പീറ്റർ കാട്ടുപോത്തിനെ വേട്ടയാടിയ കേസിലും ജയ് മോൻ മാൻകൊമ്പ് പിടികൂടിയ കേസിലും മുമ്പ് പ്രതികളാണ്.
ആന ചരിഞ്ഞത് വീഴ്ചയുടെ ആഘാതത്തിൽ
പാലക്കുഴിയിൽ ചരിഞ്ഞ ആനയുടെ ശരീരാവശിഷ്ടം പോസ്റ്റ്മോർട്ടം നടത്തിയതിൽ വീഴ്ചയെത്തുടർന്നുണ്ടായ ആഘാതമാണ് മരണ കാരണമെന്ന് തെളിഞ്ഞു. ആനയുടെ അവശിഷ്ടം കണ്ടെത്തിയ തോട്ടത്തിനുസമീപം 200 മീറ്റർ ഉയരത്തിൽ പാറയാണ്. ഇതിന് മുകളിൽനിന്ന് താഴെ വീണതാണെന്നാണ് നിഗമനം. 30 വയസ്സായിരുന്നു ആനയ്ക്ക്. തൃശ്ശൂർ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |