തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ വിടവാങ്ങൽ കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല അദ്ദേഹത്തെ അറിയാവുന്നവർക്കെല്ലാം നികത്താനാകാത്ത നഷ്‌ടമാണ്. ആരെയും മുഖത്ത് നോക്കി വിമർശിക്കാൻ പിടിക്ക് ഒരുമടിയുമുണ്ടായിരുന്നില്ല. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പലതവണ കടുത്ത ആക്രമണ ശരങ്ങൾ പിടി തൊടുത്തുവിട്ടു. പ്രതിയോഗിയെ തന്നെ അമ്പരിപ്പിക്കുന്ന 'ആക്രമണവൈഭവം' പിടി തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിമുദ്രകളിൽ ഒന്നായിരുന്നു.
സഭയിൽ എന്നും പ്രതിപക്ഷത്തിന്റെ ശക്തമായ നാവായിരുന്നു പിടി. യുവതുർക്കികൾ നിരവധിയുണ്ടെങ്കിലും ചൂടൻ വിഷയങ്ങളിൽ പിടി തോമസിനെ ഇറക്കിയായിരുന്നു യുഡിഎഫ് പലഘട്ടങ്ങളിലും ഭരണപക്ഷത്തെ നേരിട്ടിരുന്നത്. മുഖ്യമന്ത്രിയെയും സർക്കാരിനെയും മുൾമുനയിൽ നിറുത്താനുള്ള ഒരവസരവും പിടി തോമസ് പാഴാക്കിയില്ല. ലാവ്‌ലിൻ, സ്വർണക്കടത്ത്, മോൻസൺ കേസ്, മരംമുറി വിവാദങ്ങളിലെല്ലാം പിടിയുടെ ആരോപണചുരികയെ നേരിടാൻ ഭരണപക്ഷം നന്നേ പാടുപെട്ടു.
വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്ന ശീലം പിടി തോമസിനുണ്ടായിരുന്നില്ല. കൃത്യമായ ഗൃഹപാഠം ചെയ‌്തുമാത്രമേ അദ്ദേഹം സഭാകവാടം കയറിയിരുന്നുള്ളൂ. നികത്താനാകാത്ത നഷ്‌ടം തന്നെയാണ് പിടിയുടെ വിയോഗത്തിലൂടെ കേരളരാഷ്‌ട്രീയത്തിൽ ഉണ്ടായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |