തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) വായ്പാവിതരണം അഞ്ചുവർഷത്തിനകം പതിനായിരം കോടി രൂപയാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതിയുടെ രണ്ടാംഘട്ട വായ്പാവിതരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംരംഭകർക്ക് ലളിതവ്യവസ്ഥയിലും പലിശയിലും വായ്പ ലഭ്യമാക്കുന്ന എം.എസ്.എം.ഇ സൂപ്പർമാർക്കറ്റാക്കി കെ.എഫ്.സിയെ മാറ്റും. സംരംഭകത്വ വികസനപദ്ധതിയിലൂടെ 2,500 പേർക്ക് സബ്സിഡിയോടെ വായ്പാസഹായം നൽകും. ഒന്നാംഘട്ടത്തിൽ 1,700 സംരംഭങ്ങൾക്ക് വായ്പനൽകി. രണ്ടാംഘട്ടത്തിൽ ഇതിനകം 133 അപേക്ഷകൾക്ക് അനുമതി നൽകി. രണ്ടാംഘട്ടത്തിൽ പരമാവധി വായ്പ 50 ലക്ഷത്തിൽ നിന്ന് ഒരുകോടി രൂപയാക്കിയിട്ടുണ്ട്; പലിശനിരക്ക് ഏഴ് ശതമാനത്തിൽ നിന്ന് അഞ്ചുശതമാനവുമാക്കി. പ്രൊജക്ട് തുകയുടെ 90 ശതമാനംവരെ വായ്പ ലഭിക്കും. സംരംഭകർക്ക് പരിശീലനവും കെ.എഫ്.സി നൽകുന്നുണ്ട്.
വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എഫ്.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കൗൾ, ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ സംസാരിച്ചു. സംരംഭക വികസന, സ്റ്റാർട്ടപ്പ് കേരള പദ്ധതികളിലെ ആദ്യ 75 വായ്പാ അനുമതിപത്രങ്ങളും ചടങ്ങിൽ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |