കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ ശുപാർശ ചെയ്യുന്ന ഫീസ് ഘടന എങ്ങനെയാണ് ഫീസ് റെഗുലേറ്ററി കമ്മിറ്റി വിലയിരുത്തുന്നതെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
ഫീസ് നിർണയ നടപടികളിൽ മറ്റ് ഏജൻസികളെ നിയോഗിക്കേണ്ടെന്നു കമ്മിറ്റി അറിയിച്ച സാഹചര്യത്തിൽ ഫീസ് നിർണയത്തിനുള്ള അധികാരം കമ്മിറ്റി വിനിയോഗിക്കുന്നത് ശരിയായ രീതിയിലാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്ന് ഇക്കാര്യത്തിൽ ജനുവരി 12 നകം കമ്മിറ്റി സത്യവാങ്മൂലം നൽകാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു.
2017-18 മുതൽ 2020-21 വരെയുള്ള എം.ബി.ബി.എസ് ഫീസ് നിർണയത്തെ ചോദ്യം ചെയ്ത് തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഉൾപ്പെടെ നൽകിയ ഹർജികളാണ് ഡിവിഷൻബെഞ്ച് പരിഗണിക്കുന്നത്. സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ഭരണകാര്യങ്ങളിലും ഫീസ് നിർണയത്തിലും പരിഗണിക്കേണ്ട ഘടകങ്ങൾ കണ്ടെത്താൻ സ്റ്റാറ്റിസ്റ്റിക്സ്, കോസ്റ്റ് അക്കൗണ്ടൻസി മേഖലകളിലും വൈദഗ്ദ്ധ്യമുള്ളവരെ ലഭ്യമാകുമോയെന്ന് കേസിലെ അമിക്കസ് ക്യൂറി അഡ്വ. അനിൽ സെബാസ്റ്റ്യൻ പുളിക്കൽ അറിയിക്കണമെന്നും നിർദ്ദേശിച്ചു.
' നയിക്കേണ്ടത്
ധാർഷ്ട്യമല്ല'
ഫീസ് നിർണയ രീതി പുനപ്പരിശോധിക്കുന്നതിനായി ചില നിർദ്ദേശങ്ങൾ കോടതി മുന്നോട്ടു വച്ചെങ്കിലും ഫീസ് റെഗുലേറ്ററി കമ്മിറ്റി ഇതിനോടു വിയോജിച്ചതിനെ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഫീസ് നിർണയം തങ്ങളുടെ അധികാരമാണെന്നും ഇതിന് സംവിധാനമുണ്ടെന്നുമായിരുന്നു കമ്മിറ്റിയുടെ നിലപാട്. ഈ മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവരുടെ അഭിപ്രായങ്ങൾ തേടാൻ നിർദ്ദേശിച്ചത് കമ്മിറ്റിക്ക് സഹായമാകുമെന്നു കരുതിയാണെന്നും കമ്മിറ്റിയുടെ അധികാരം കവരാനുള്ള നീക്കമായി ഇതിനെ കാണേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഫീസ് നിർണയത്തിനുള്ള അധികാരം കമ്മിറ്റിക്കാണ്. എന്നാൽ നിയമത്തിൽ പറയുന്ന ലക്ഷ്യങ്ങൾ ഉറപ്പാക്കാനായി ഇതിൽ തിരുത്തൽ വരുത്താൻ കോടതിക്ക് ബാദ്ധ്യതയുണ്ട്. പുതിയ ആശയങ്ങളോടു കമ്മിറ്റി തുറന്ന സമീപനം സ്വീകരിക്കണം. ഹൈക്കോടതി മുൻ ജഡ്ജി അദ്ധ്യക്ഷനായ കമ്മിറ്റിയുടെ തീരുമാനങ്ങളിൽ അപാകതയുണ്ടെന്നാരോപിച്ചുള്ള കേസുകൾക്കായി കോടതി എത്ര സമയം ചെലവിടുന്നെന്ന് ഓർക്കണം. തീരുമാനങ്ങളെടുക്കാൻ സ്വന്തം സംവിധാനമുണ്ടെന്നതിനാൽ മറ്റാരുടെയും അഭിപ്രായം കേൾക്കേണ്ടെന്ന നിലപാട് ശരിയല്ല. കമ്മിറ്റിയുടെ പ്രവർത്തനത്തെ നയിക്കേണ്ടത് ധാർഷ്‌ട്യമല്ലെന്നും ഹൈക്കോടതി ഓർമ്മപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |