തിരുവനന്തപുരം : നിയമസഭയിലെ പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികളായ മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ളവർ ഇന്നലെ കോടതിയിൽ ഹാജരായില്ല. കുറ്റ പത്രം വായിക്കുന്നതിന് പ്രതികൾ ഹാജരാകണമെന്ന് കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു.
ഇത് സംബന്ധിച്ച അപ്പീൽ ഹെെക്കോടതി തീർപ്പാക്കുന്നത് വരെ സമയം അനുവദിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. കേസ് വീണ്ടും ജനുവരി 30 ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആർ. രേഖ പരിഗണിക്കും.
മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി.ജലീൽ, മുൻ എം. എൽ. എ മാരായ കെ.അജിത്, സി.കെ. സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
ബാർ കോഴക്കേസിൽ പ്രതിയായിരുന്ന മുൻ ധനകാര്യ മന്ത്രി കെ.എം.മാണിയുടെ ബഡ്ജറ്റ് അവതരണം തടയാനാണ് ഇടത് എം.എൽ.എ മാർ നിയമസഭയിൽ അതിക്രമം കാണിച്ചത്. പ്രതികൾ 2,20983 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി നേരത്തേ മജിസ്ട്രേട്ട് കോടതിയും ഹെെക്കോടതിയും സുപ്രീം കോടതിയും തളളിയിരുന്നു. പിന്നീട് പ്രതികൾ നേരിട്ട് വിടുതൽ ഹർജി നൽകിയത് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് തളളി. ഇതിനെതിരെയാണ് ഹെെക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |